മാള: മഠത്തുംപടി സ്മാർട്ട് വില്ലേജ് ഓഫിസ് രണ്ട് മാസത്തിനകം പ്രവർത്തിക്കണമെന്ന ഹൈകോടതി നിർദേശം നടപ്പായില്ലെന്ന ആരോപണവുമായി പരാതിക്കാരൻ വീണ്ടും കോടതിയിലേക്ക്. പൊയ്യ, മഠത്തുംപടി, പള്ളിപ്പുറം എന്നീ മൂന്ന് വില്ലേജുകൾ ചേർന്ന പൊയ്യ ഗ്രൂപ് വില്ലേജിൽനിന്ന് മഠത്തുംപടി അടർത്തി മാറ്റിയിരുന്നു. മഠത്തുംപടി നിവാസികൾക്കായി സ്മാർട്ട് വില്ലേജ് ഓഫിസ് കെട്ടിടം മഠത്തുംപടി ജഡ്ജി മുക്കിൽ സ്ഥാപിച്ചു.
പൊയ്യ ഗ്രൂപ് വില്ലേജ് ഓഫിസിലേക്ക് ബസ് മാർഗം എത്താൻ 12 കിലോമീറ്റർ അധികം യാത്ര ചെയ്യണം. ഇതിന് പരിഹാരം കാണാൻ മഠത്തുംപടി സ്വദേശി പടിയിൽ ജോൺസൺ തോമസ് 10 സെന്റ് ഭൂമി സൗജന്യമായി നൽകി. ഈ സ്ഥലത്താണ് പുതിയ സ്മാർട്ട് വില്ലേജ് ഓഫിസ്. 44 ലക്ഷം രൂപ ചെലവഴിച്ച് നിർമിതി കേന്ദ്രമാണ് നിർമാണം നടത്തിയത്. എന്നാൽ, ഉദ്ഘാടനം കഴിഞ്ഞ് രണ്ടര വര്‍ഷമായിട്ടും സ്മാർട്ട് വില്ലേജ് ആരംഭിക്കാത്തതിനെതിരെ പ്രതിഷേധമുയർന്നിരുന്നു.
പ്രവർത്തിപ്പിക്കാൻ സർക്കാർ നടപടി സ്വീകരിക്കാത്തതിനെ തുടർന്നാണ് ഷാന്റി ജോസഫ് തട്ടകത്ത് ഹൈകോടതിയെ സമീപിച്ചത്. രണ്ട് മാസത്തിനുള്ളിൽ വിഷയത്തിൽ കോടതി തീർപ്പുണ്ടാക്കാൻ ഉത്തരവിട്ടെങ്കിലും പൊയ്യ ഗ്രൂപ് വില്ലേജ് വിഭജിച്ച് മഠത്തുംപടി സ്മാർട്ട് വില്ലേജ് പ്രവർത്തിപ്പിക്കാൻ മതിയായ ജീവനക്കാരെ നിയമിക്കാനാവില്ലെന്ന ഉത്തരവാണ് സർക്കാർ പുറപ്പെടുവിച്ചത്. തുടർന്നാണ് പരാതിക്കാരൻ വീണ്ടും കോടതിയെ സമീപിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.