കൊടകര: മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിലെ 17 ബ്ലാക് സ്‌പോട്ടുകളിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത കരാര്‍ കമ്പനിയുടെ നന്തിക്കരയിലെ പ്ലാന്റ് നാട്ടുകാര്‍ ഉപരോധിച്ചു. പ്ലാന്റില്‍നിന്ന് പുറത്തേക്ക് മെറ്റലും സിമന്റും മിക്‌സ് ചെയ്ത് കയറ്റിവരുന്ന കൂറ്റന്‍ വാഹനങ്ങളില്‍നിന്ന് റോഡില്‍ ചളിയും മെറ്റലും നിറഞ്ഞ് വാഹനങ്ങള്‍ തെന്നിവീഴുകയും നടക്കാന്‍ പോലും പറ്റാത്ത അവസ്ഥയാണ്.
ഇതിനുപുറമേ പ്രദേശമാകെ സര്‍വിസ് റോഡില്‍ പൊടി നിറഞ്ഞ് ഒന്നും കാണാന്‍ പറ്റുന്നില്ല. സിമന്റും മെറ്റലും മിക്‌സ് ചെയ്യുന്ന വേസ്റ്റ് വെള്ളം ശുദ്ധീകരിക്കാതെ സമീപത്തെ പാടത്തേക്ക് വിടുന്നതായും നാട്ടുകാര്‍ പറഞ്ഞു.
പൊടിശല്യം രൂക്ഷമായതിനെതുടര്‍ന്ന് പഞ്ചായത്ത് അധികൃതര്‍ കമ്പനിക്ക് നോട്ടീസ് നൽകിയിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് പഞ്ചായത്തംഗം കെ.എസ്. ജോണ്‍സന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ പ്ലാന്റ് ഉപരോധിച്ചത്. കമ്പനി മാനേജര്‍ നാട്ടുകാരുമായി ചര്‍ച്ച നടത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് ഉറപ്പു നല്‍കി.
സര്‍വിസ് റോഡ് വൃത്തിയാക്കാൻ സ്ഥിരം ജോലിക്കാരെ ചുമതലപ്പെടുത്തുമെന്നും സ്ഥിരമായി വെള്ളം പമ്പ് ചെയ്ത് പൊടിശല്യം ഒഴിവാക്കാമെന്നും പറഞ്ഞു. പ്ലാന്റിനുള്ളില്‍ വാഹനങ്ങള്‍ പുറത്തേക്ക് വരുന്ന റോഡുകള്‍ ചളി വരാതിരിക്കാന്‍ ടാറിങ് നടത്തുമെന്നും കമ്പനി അറിയിച്ചു. വാര്‍ഡ് മെംബർ കെ.എ. വേലായുധന്‍, പ്രദേശവാസികളായ ബാബു ആളോത്ത്, വി.ബി. നാരായണന്‍കുട്ടി, പി.എല്‍. ബേബി, മുന്‍ മെംബര്‍ വി.എസ്. വേണു, പി.ഡി. വര്‍ഗീസ്, സുരേഷ് മേനോന്‍ എന്നിവര്‍ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.