ശിവരാമൻ
തൃശൂർ: ക്ഷേത്രത്തിന് മുൻവശത്തെ പെട്ടിക്കടയുടെ മറവിൽ ഡ്രൈ ഡേ ദിനത്തിൽ മദ്യവും നിരോധിത പുകയില ഉൽപന്നങ്ങളും വിറ്റ സംഭവത്തിൽ കടയുടമയും സഹായിയും പിടിയിൽ. എക്സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെട്ട കടയുടമ ശിവരാമനെ (53) ഉച്ചയോടെ കടയിൽ തിരിച്ചെത്തിയപ്പോൾ പിടികൂടുകയായിരുന്നു. സഹായി ആലത്തൂർ പരുത്തിപ്പുള്ളി മാറിയാൽകാട് വീട്ടിൽ കണ്ണൻ എന്ന സുന്ദരനെ (62) രാവിലെ നടന്ന പരിശോധനയിൽ അറസ്റ്റ് ചെയ്തിരുന്നു.
പാറമേക്കാവ് ക്ഷേത്രത്തിന് മുന്നിൽ ചായയും പലഹാരങ്ങളും വിൽക്കുന്ന കടയിലാണ് പരിശോധന നടന്നത്. സ്കൂൾ, കോളജ് വിദ്യാർഥികൾക്കിടയിൽ ഇവിടെനിന്ന് ലഹരി ഉൽപന്നങ്ങൾ കൈമാറ്റം ചെയ്യുന്നതായി വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ആറ് കിലോയോളം നിരോധിത പുകയില ഉൽപന്നങ്ങളും വിവിധ ബ്രാൻഡുകളിലുള്ള മദ്യക്കുപ്പികളും കണ്ടെടുത്തു.
എക്സൈസ് ഇൻസ്‌പെക്ടർ സുധീറിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഉമ്മറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രിവന്റിവ് ഓഫിസർ (ഗ്രേഡ്) സിജോമോൻ, ലത്തീഫ്, മുജീബ്, ഷൈജു എന്നിവരും സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.