ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്ക് പ്രതിസന്ധി; അഡ്മിനിസ്‌ട്രേറ്ററുടെ അഭ്യർഥന തള്ളി നിക്ഷേപക കൂട്ടായ്മ
ഇരിങ്ങാലക്കുട: പ്രതിസന്ധികളിലൂടെ കടന്ന് പോകുന്ന ഇരിങ്ങാലക്കുട ടൗൺ സഹകരണബാങ്കിന്റെ അതിജീവനത്തിനായി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി മുന്നോട്ട് വച്ച സഹായാഭ്യർഥന തള്ളി നിക്ഷേപക കൂട്ടായ്മ. അയ്യങ്കാവ് എൻ.എസ്.എസ് ഹാളിൽ ചേർന്ന നിക്ഷേപകകൂട്ടായ്മയുടെ യോഗമാണ് ബാങ്കിന്റെ മൂലധനം വർധിപ്പിക്കാൻ നിക്ഷേപങ്ങളുടെ ശതമാനം ഓഹരികളാക്കി മാറ്റി സഹകരിക്കണമെന്ന അഭ്യർഥനയോട് വിയോജിപ്പ് പ്രകടിപ്പിച്ചത്.
തങ്ങൾ മുന്നോട്ട് വച്ച നിർദ്ദേശങ്ങളോട് ആർബിഐ നിയമിച്ച ഭരണസമിതി പ്രതികരിച്ചിട്ടില്ലെന്ന് നിക്ഷേപകൂട്ടായ്മ വ്യകത്മാക്കി. ബാങ്ക് ജീവനക്കാരുടെ ശമ്പളം, ഫൊറൻസിക് ഓഡിറ്റ് ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉന്നയിച്ച് ഹൈകോടതിയെ സമീപിക്കാനും ഇ.ഡി അന്വേഷണം വരുന്നത് വരെ സമരപരിപാടികൾ ശക്തമായി തുടരാനും കേന്ദ്രമന്ത്രി കൂടിയായ എം.പിയുടെ സഹായം തേടാനും യോഗം തീരുമാനിച്ചു. 70 വയസ് പിന്നിട്ട നിക്ഷേപകർക്ക് പ്രത്യേക പരിഗണന നൽകണമെന്ന ആവശ്യം യോഗത്തിൽ ഉയർന്നു.
നിക്ഷേപകരുടെ വിഷയങ്ങളിൽ എം.എൽ.എ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ കൃത്യമായി ഇടപെടുന്നില്ലെന്ന വിമർശനവും യോഗത്തിൽ ഉയർന്നു. യോഗത്തിൽ നിക്ഷേപ കൂട്ടായ്മ ഉപദേശകരായ സി.കെ ജോസ്, അഡ്വ.ആൻറണി തെക്കേക്കര, കൂട്ടായ്മയുടെ സെക്രട്ടറി ലിയോ പി.ആന്റോ, ട്രഷറർ ടി. സി സഞ്ജീവൻ, എക്സിക്യൂട്ടിവ് അംഗങ്ങളായ ടോയ് വാറുണ്ണി, സനോജ് മോഹൻ, സി.യു ലത തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.