ചെറുതുരുത്തി: റമദാൻ മാസത്തിൽ അന്ധനായ പിതാവിനെ മകൻ വെട്ടിക്കൊലപ്പെടുത്തിയ വാർത്തയുടെ ഞെട്ടലിൽനിന്ന് തലശ്ശേരി ഗ്രാമം ഇപ്പോഴും വിട്ട് മാറിയിട്ടില്ല. താൻ വാപ്പയെ മടവാൾകൊണ്ട് വെട്ടിക്കൊന്നു എന്ന വിവരം ബുധനാഴ്ച ഉച്ചക്ക് 12നാണ് മകൻ ജമാൽ (31) തലശ്ശേരിയിൽ പലചരക്ക് കട നടത്തുന്ന എസ്.എം. ഇബ്രാഹിമിനെ ഫോണിലൂടെ വിളിച്ചുപറഞ്ഞത്. ഇതേതുടർന്ന് ഇബ്രാഹീമാണ് നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിച്ചത്.
ഉച്ചക്ക് ഒന്നുവരെ വാപ്പയുടെ ശരീരത്തിന് അരികിൽ ഒരു മണിക്കൂറോളം കാവൽ ഇരിക്കുകയായിരുന്നു. മുഖത്ത് ക്ഷീണമോ ഭാവവ്യത്യാസങ്ങളോ ഇല്ലാതെ പൊലീസുകാരുടെ ചോദ്യങ്ങൾക്കെല്ലാം ശാന്തമായാണ് ജമാൽ മറുപടി പറഞ്ഞത്. സ്വന്തം പിതാവിനെ ഇത്ര ക്രൂരമായി കൊല ചെയ്യാൻ എന്താണ് കാരണമെന്ന് ഇപ്പോഴും നാട്ടുകാർക്ക് അറിയില്ല. ഈ വിവരം അറിഞ്ഞ് നിരവധി പേരാണ് ഇവരുടെ വീട്ടിലേക്ക് ഒഴുകി എത്തിയത്. അന്ധനായ മുഹമ്മദ് ഭാര്യയെയും മറ്റു മക്കളെയും ഉപേക്ഷിച്ചതിനുശേഷം ജമാലിന്റെ കൂടെയാണ് താമസം. അധിക ദിവസങ്ങളിലും മുഹമ്മദ് പള്ളികളിലും മറ്റും പോയി ഇരിക്കുകയാണ് പതിവ്.
തുടർന്ന് നാട്ടിലെത്തിയാൽ അധിക ദിവസവും മകന്റെ വീട്ടിൽ പോകാറില്ല. കുണ്ടും കുഴിയും നിറഞ്ഞുള്ള പാടവരമ്പിലൂടെ നടക്കാൻ ബുദ്ധിമുട്ടായതു കൊണ്ട് തൊട്ടടുത്ത ബസ് സ്റ്റോപ്പിലാണ് രാത്രി കാലങ്ങളിൽ കഴിയാറുള്ളത്. റമദാൻ മാസം ആയതോടെയാണ് മുഹമ്മദ് മകന്റെ വീട്ടിലേക്ക് എത്തിയത്.
ഇതിനിടയിൽ ജമാലിനോട് പിണങ്ങി ഭാര്യയും മക്കളും ഭാര്യയുടെ വീട്ടിൽ പോകുകയും ചെയ്തു. പിന്നെ പിതാവും മകനും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ജമാലിനെയും പിതാവിനെയും കുറിച്ച് നാട്ടുകാർക്കെല്ലാം നല്ല അഭിപ്രായമാണ്. ഭാര്യ പോയതോടെ ജമാലിന് അസ്വസ്ഥത അനുഭവപ്പെട്ടിട്ടുണ്ടായിരുന്നു. വാപ്പയും മകനും വഴക്കുകൂടിയതാണ് കൊല ചെയ്യാനുള്ള കാരണം എന്നാണ് പൊലീസ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.