റെയില്‍വേ ട്രാക്കില്‍ കിടന്ന മധ്യവയസ്‌കനെ തൃശൂർ പൊലീസ് രക്ഷിക്കുന്നു
റെയിൽവേ ട്രാക്കിൽനിന്ന് ജീവിത ട്രാക്കിലേക്ക് കൈപിടിച്ച് പൊലീസ്
ആളൂര്‍: വെള്ളാഞ്ചിറ കാല്‍വരിക്കുന്ന് ഭാഗത്ത് ജീവനൊടുക്കാന്‍ റെയില്‍വേ ട്രാക്കില്‍ തലവെച്ച് കിടന്ന മധ്യവയസ്‌കനെ ആളൂര്‍ പൊലീസ് രക്ഷപ്പെടുത്തി. ഉറുമ്പന്‍കുന്ന് സ്വദേശിയെയാണ് പൊലീസ് സമയോചിതമായി ഇടപെട്ട് ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത്. വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.
കാല്‍വരിക്കുന്ന് പള്ളിക്ക് സമീപം എറണാകുളം ഭാഗത്തേക്കുള്ള ട്രാക്കില്‍ ഒരാള്‍ കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഇരിങ്ങാലക്കുട സ്റ്റേഷന്‍ മാസ്റ്റര്‍ ആളൂര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. വിവരം ലഭിച്ച ഉടന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ആളൂര്‍ പൊലീസ് ജി.എസ്.ഐ ജെയ്‌സണ്‍, സി.പി.ഒ ഹരികൃഷ്ണന്‍, ഹോം ഗാര്‍ഡ് ജോയ് എന്നിവര്‍ പാഞ്ഞെത്തി.പൊലീസ് എത്തുമ്പോള്‍ മധ്യവയസ്‌കന്‍ ട്രാക്കില്‍ തലവെച്ച് കിടക്കുകയായിരുന്നു. ട്രെയിന്‍ വരാന്‍ സാധ്യതയുള്ളതിനാല്‍ ഒട്ടും സമയം കളയാതെ ഉദ്യോഗസ്ഥര്‍ ട്രാക്കിലേക്ക് ഓടിക്കയറി ഇദ്ദേഹത്തെ ബലമായി പിടിച്ചുമാറ്റുകയായിരുന്നു.
നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് വലിയൊരു ദുരന്തം ഒഴിവായത്.റെയില്‍വേ ട്രാക്കില്‍ നിന്നും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയ ഇദ്ദേഹത്തെ പൊലീസ് ആശ്വസിപ്പിക്കുകയും ഉടന്‍ തന്നെ ബന്ധുക്കളെ വിവരമറിയിക്കുകയും ചെയ്തു. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസിന്റെ കൃത്യസമയത്തുള്ള ഇടപെടലിനെ നാട്ടുകാര്‍ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.