സി.പി.ഐ ജില്ല സമ്മേളനം 24 മുതൽ തൃപ്രയാറിൽ

തൃശൂര്‍: സി.പി.ഐ ജില്ല സമ്മേളനം ആഗസ്റ്റ് 24, 25, 26 തീയതികളില്‍ തൃപ്രയാറില്‍ നടക്കും. സമ്മേളനത്തിന്‍റെ അനുബന്ധ പരിപാടികള്‍ ചൊവ്വാഴ്ച തുടങ്ങും. 20 വരെ വിവിധ വിഷയങ്ങളിൽ ഓണ്‍ലൈന്‍ പ്രഭാഷണ പരമ്പര ജില്ല കൗണ്‍സിലിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും യൂട്യൂബ് ചാനലിലും സംഘടിപ്പിക്കും. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യും. മുന്‍മന്ത്രി വി.എസ്. സുനില്‍കുമാറിന്‍റെ ആമുഖ ഭാഷണത്തോടെ പരമ്പര ആരംഭിക്കും. 11ന് അന്തിക്കാട് ചെത്തുതൊഴിലാളി സമര രക്തസാക്ഷികളുടെ കുടുംബാംഗങ്ങള്‍ ഒത്തു ചേരുന്ന രക്തസാക്ഷി കുടുംബ സംഗമം അന്തിക്കാട് സെലിബ്രേഷന്‍ ഓഡിറ്റോറിയത്തില്‍ സംസ്ഥാന അസി. സെക്രട്ടറി കെ. പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യും. 'രക്തസാക്ഷി ചോക്കുന്നു പൂക്കുന്നു' ഗാനോപഹാരം എ.ഐ.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. രാജേന്ദ്രന്‍, ജില്ല സെക്രട്ടറി കെ.കെ. വത്സരാജിന് നല്‍കി പ്രകാശനം ചെയ്യും. വിപ്ലവ ഗായിക പി.കെ. മേദിനി വിശിഷ്ടാതിഥിയാവും. ഉച്ചക്ക് മൂന്നിന് എ.ഐ.വൈ.എഫ് ജില്ല കമ്മിറ്റി ഒരുക്കുന്ന ഹ്രസ്വ ചലച്ചിത്രോത്സവം സംഗീത നാടക അക്കാദമി ബ്ലാക്ക് ബോക്‌സില്‍ സംവിധായകന്‍ കമല്‍ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന്‍റെ ഭാഗമായി അഞ്ച് സെമിനാറുകള്‍ സംഘടിപ്പിക്കും. 18ന് കെ. ദാമോദരന്‍ സ്മാരക അഖിലേന്ത്യ ചെസ് ടൂര്‍ണമെന്‍റ് തൃപ്രയാര്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസ്, പി. സന്തോഷ് കുമാര്‍ എം.പിയുമായി സൗഹൃദ മത്സരം നടത്തി ഉദ്ഘാടനം ചെയ്യും. 19ന് പതാക ദിനം ആചരിക്കും. വൈകീട്ട് അഞ്ചിന് ഇന്‍റര്‍ കൊളീജിയറ്റ് വോളിബാള്‍ ടൂര്‍ണമെന്‍റ് മന്ത്രി വി. അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്യും. 20 മുതല്‍ 23 വരെ സാംസ്‌കാരികോത്സവം തൃപ്രയാര്‍ ബസ് സ്റ്റാൻഡ് പരിസരത്ത് നടക്കും. 23ന് പൊതുസമ്മേളന നഗറില്‍ സി.എന്‍. ജയദേവന്‍ പതാക ഉയര്‍ത്തും. 24ന് വൈകീട്ട് അഞ്ചിന് തൃപ്രയാര്‍ ബസ് സ്റ്റാൻഡ് പരിസരത്ത് പൊതുസമ്മേളനം ദേശീയ കണ്‍ട്രോള്‍ കമീഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. 25, 26 തീയതികളിൽ തൃപ്രയാര്‍ ടി.എസ്.ജി.എ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സമ്മേളനം 26ന് വൈകീട്ട് സമാപിക്കും. വാര്‍ത്തസമ്മേളനത്തില്‍ ജില്ല സെക്രട്ടറി കെ.കെ. വത്സരാജ്, സംഘാടക സമിതി ചെയർമാൻ വി.എസ്. സുനില്‍കുമാര്‍, കൺവീനർ ടി.ആര്‍. രമേഷ്‌കുമാര്‍, അസി. സെക്രട്ടറി പി. ബാലചന്ദ്രന്‍ എം.എല്‍.എ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.