ഗുരുവായൂരിൽ ദർശന സമയം ഒരുമണിക്കൂർ വർധിപ്പിച്ചു

ഗുരുവായൂര്‍: ഭക്തരുടെ തിരക്ക് പരിഗണിച്ച് ഏപ്രിൽ ഒന്ന് മുതൽ മേയ് 31 വരെ ഗുരുവായൂർ ക്ഷേത്രത്തിലെ ദർശന സമയം വർധിപ്പിക്കാൻ ഭരണസമിതി തീരുമാനിച്ചതായി ചെയർമാൻ ഡോ. വി.കെ. വിജയൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. നിലവിൽ വൈകീട്ട് 4.30ന് തുറന്നിരുന്ന ക്ഷേത്രനട 3.30ന് തുറക്കും. നേരത്തേ ശബരിമല തീർഥാടന കാലത്ത് മാത്രമാണ് ഇത്തരത്തിൽ തുറന്നിരുന്നത്. കോവിഡ് കാലത്ത് നിർത്തിയ മുതിർന്ന പൗരന്മാരുടെ പ്രത്യേക വരി വ്യാഴാഴ്ച പുനഃസ്ഥാപിക്കും. ദേവസ്വത്തിന്‍റെ അതിഥി മന്ദിരങ്ങളും ലോഡ്​ജുകളും കാലാനുസൃതമായി നവീകരിക്കും. പുതിയ അതിഥി മന്ദിരത്തിന്‍റെ നടത്തിപ്പ് ഏജൻസികൾക്ക് നൽകുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. സിയാൽ മാതൃകയിൽ ദേവസ്വത്തിന്‍റെ ആവശ്യത്തിന് സൗരോർജം ഉൽപാദിപ്പിക്കാനുള്ള സാധ്യത പരിശോധിക്കും. ബഹുനില പാർക്കിങ് സമുച്ചയത്തിലെ പാർക്കിങ് സംവിധാനം കമ്പ്യൂട്ടർവത്​കരിക്കും. പാർക്കിങ് സമുച്ചയത്തിൽ സ്ഥലം ഒഴിവുണ്ടായിട്ടും പാർക്ക് ചെയ്യാൻ കഴിയാതെ മടങ്ങുന്ന സാഹചര്യം ഇതുവഴി ഒഴിവാക്കാനാകും. പദ്ധതിക്ക് ദേവസ്വം കമീഷണറുടെ അനുമതി ലഭിച്ചിട്ടുണ്ട്. വാർഷിക അറ്റകുറ്റപ്പണികളുടെ കാര്യത്തിൽ തീരുമാനമായാൽ പദ്ധതി നടപ്പാക്കും. സൂപ്പർ സ്പെഷാലിറ്റി ആശുപത്രി ആരംഭിക്കാൻ ഉദ്ദേശിക്കുന്ന തിരുത്തിക്കാട്ട് പറമ്പിലേക്ക് വീതിയുള്ള റോഡിനുള്ള സാധ്യതകളെക്കുറിച്ച് റിപ്പോർട്ട് നൽകാൻ തഹസിൽദാറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ദേവസ്വം സ്ഥാപനങ്ങളിൽ മാലിന്യ സംസ്കരണ സംവിധാനം സ്ഥാപിക്കാൻ പഠനം നടത്തും. സംസ്ഥാന സർക്കാറിന്‍റെ പദ്ധതിയായ വേദ സർവകലാശാല പദ്ധതിയുമായി ദേവസ്വം സഹകരിക്കും. ചെയർമാൻ ഡോ. വി.കെ. വിജയൻ, ഭരണസമിതി അംഗങ്ങളായ ചെങ്ങറ സുരേന്ദ്രൻ, മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. ---------- വെർച്വൽ ക്യൂ തുടരും ഗുരുവായൂര്‍: കോവിഡ് കാലത്ത് ഗുരുവായൂർ ക്ഷേത്രദർശനത്തിനായി ആരംഭിച്ച വെർച്വൽ ക്യൂ തുടരും. വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്ത് എത്തുന്ന ഭക്തർക്ക് ദർശനത്തിന് മുൻഗണന ലഭിക്കും. വെർച്വൽ ക്യൂ വഴിയല്ലാതെ വരുന്നവർക്കും ദർശന സൗകര്യമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-18 06:10 GMT