പ്രളയ സാധ്യത കുറക്കാൻ ജില്ലയിൽ കർമപദ്ധതി പുഴക്കൽ, കേച്ചേരി, കരുവന്നൂർ, ചാലക്കുടി പുഴകളിൽനിന്ന് ചളിയും മാലിന്യങ്ങളും ഉടൻ നീക്കും തൃശൂർ: 2018, 2019 വർഷങ്ങളിലെ പ്രളയാവശിഷ്ടങ്ങൾ നീക്കം ചെയ്ത് പ്രളയ സാധ്യത കുറക്കാനുള്ള പ്രവർത്തനങ്ങൾക്ക് ജില്ല ഭരണകൂടം മാർഗരേഖയിറക്കി. ഇതിന്‍റെ ഭാഗമായി പുഴക്കൽ, കേച്ചേരി, കരുവന്നൂർ, ചാലക്കുടി തുടങ്ങിയ പുഴകളിൽനിന്ന് ചളിയും മാലിന്യങ്ങളും മറ്റ് അവശിഷ്ടങ്ങളും നീക്കാൻ കലക്ടർ പ്രത്യേക നിർദേശം നൽകി. 2018 -19 പ്രളയകാലത്ത് ചാലക്കുടി, പുഴക്കൽ, കേച്ചേരി, കരുവന്നൂർ പുഴകളിൽ അടിഞ്ഞ സിൽട്ട്, ക്ലേ തുടങ്ങിയ മാലിന്യം എത്ര നീക്കം ചെയ്യാനുണ്ടെന്ന് ജലസേചന വകുപ്പും തദ്ദേശ വകുപ്പും ചേർന്ന് കണ്ടെത്തണം. ഒഴുക്കിന് തടസ്സമായി നിൽക്കുന്ന മരച്ചില്ലകൾ ഉൾപ്പെടെ മുറിച്ചുനീക്കണം. ഈ പ്രവൃത്തികൾക്ക് തെഴിലുറപ്പ് പദ്ധതി, വ്യാപാരി -വ്യവസായി സംഘടനകൾ, റെസിഡന്റ്സ് അസോസിയേഷൻ, സന്നദ്ധ സംഘടനകൾ എന്നിവയെ ഉപയോഗപ്പെടുത്താം. നദികളുടെ അടിത്തട്ടിലേക്ക് ആഴം കൂട്ടാനുള്ള നടപടി ഏറ്റെടുക്കരുത്. അടിഞ്ഞ മാലിന്യങ്ങൾ നീക്കാനും ലേലം ചെയ്യാനും നടപടിയെടുക്കണം. 30:70 അനുപാതത്തിൽ പൊതുലേലത്തിൽ വിറ്റുകിട്ടുന്ന തുകക്ക് യഥാക്രമം റിവർ മാനേജ്മെന്റ് ഫണ്ട്, തദ്ദേശ സ്ഥാപനം എന്നിവർക്ക് അവകാശമുണ്ടാകും. ഈ പ്രവർത്തനങ്ങൾക്ക് ജില്ലതല, േബ്ലാക്ക്തല, പ്രാദേശിക കമ്മിറ്റികൾ രൂപവത്കരിക്കാനും നിർദേശം നൽകി. ജില്ലതല, േബ്ലാക്ക്തല സമിതികൾ ആഴ്ചയിൽ ഒരിക്കലും പ്രാദേശിക സമിതി ആഴ്ചയിൽ രണ്ട് തവണയും ചേരണം. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെയും ലംഘിക്കാൻ പ്രേരിപ്പിക്കുന്നവർക്കെതിരെയും 2005ലെ ദുരന്ത നിവാരണ നിയമപ്രകാരം ശിക്ഷനടപടി സ്വീകരിക്കുമെന്നും കലക്ടറുടെ ഉത്തരവിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.