യുക്രെയ്നിൽ കുടുങ്ങിയ വിദ്യാർഥികളുടെ വീടുകളിൽ സാന്ത്വനവുമായി എം.എൽ.എ

കൊടുങ്ങല്ലൂർ: യുക്രെയ്നിൽ കുടുങ്ങിയ മലയാളി വിദ്യാർഥികളിൽ കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റിയിലെ മൂന്ന് കുട്ടികളുടെ കുടുംബാംഗങ്ങളെ വി.ആർ. സുനിൽകുമാർ എം.എൽ.എ സന്ദർശിച്ചു. കുട്ടികളുടെ വീടുകളിൽ എത്തിയ എം.എൽ.എ യുക്രെയ്നിൽ അവർ അഭിമുഖീകരിക്കുന്ന സാഹചര്യം അന്വേഷിച്ചറിഞ്ഞു. രണ്ട് കുട്ടികളുമായി നേരിട്ട് സംസാരിച്ച് കാര്യങ്ങൾ മനസ്സിലാക്കി. കുട്ടികളെ യുക്രെയ്നിൽനിന്ന് സുരക്ഷിതമായി നാട്ടിലേക്ക് കൊണ്ടുവരാൻ നോർക്ക വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണനുമായി സംസാരിക്കുകയുണ്ടായി. ഒരോരുത്തരുടെയും വിശദാംശങ്ങളും നൽകി. നോർക്കയിൽ രജിസ്റ്റർ ചെയ്ത കുട്ടികളുടെ പട്ടിക ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് യുക്രെയ്ൻ ഇന്ത്യൻ എംബസിയിലേക്ക് അയച്ചുകൊടുക്കുമെന്നും എംബസി അവിടെ അകപ്പെട്ടുപോയ കുട്ടികളെ സുരക്ഷിതമായി നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ടെന്നും എം.എൽ.എ അറിയിച്ചു. യുക്രെയ്നിലെ വെനിസിയിൽ മൂന്നാം വർഷം എം.ബി.ബി.എസിനു പഠിക്കുന്ന കൊടുങ്ങല്ലൂർ പാടാകുളം കുന്നത്ത് വീട്ടിൽ സുബ്രഹ്മണ്യൻ മകൻ അശ്വൻ, ലിവൈവ് സിറ്റിയിൽ ഒന്നാം വർഷ നഴ്സിങ് വിദ്യാർഥി കോട്ടപ്പുറം കാച്ചപ്പിള്ളി വീട്ടിൽ റിജുവിന്‍റെ മകൾ റോഷ മേരി ഫ്രാൻസിസ്, ഇവാനോവിൽ ഒന്നാം വർഷ എം.ബി.ബി.എസ് വിദ്യാർഥി കോട്ടപ്പുറം വാഴക്കൂട്ടത്തിൽ വീട്ടിൽ ഷമ്മിയുടെ മകൾ ലിഫ്‌ന ഷമ്മി എന്നിവരുടെ വീടുകളാണ് വി.ആർ. സുനിൽകുമാർ സന്ദർശിച്ചത്. നഗരസഭ ചെയർപേഴ്സൻ എം.യു. ഷിനിജ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന, ജില്ല പഞ്ചായത്ത് മെംബർ ജയ, മുനിസിപ്പാലിറ്റി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കൈസാബ്, ഷീല പണിക്കശ്ശേരി, കൗൺസിലർ ബോബി, പി.പി. സുഭാഷ് ഉൾപ്പെടെ പൊതുപ്രവർത്തകരും ഉണ്ടായിരുന്നു. ഇനിയും യുക്രെയ്നിലുള്ള കുട്ടികൾ നാട്ടിലേക്ക് തിരിച്ചുപോരുന്നതിന് നോർക്കയിൽ എത്രയും വേഗം രജിസ്റ്റർ ചെയ്യാൻ എം.എൽ.എ അഭ്യർഥിച്ചു. കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം നോർക്ക ഓഫിസിന്‍റെ 0471 2770507 നമ്പറിൽ ബന്ധപ്പെടണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.