തയ്യൂരിൽ കിടക്ക നിർമാണ ഫാക്ടറി കത്തിനശിച്ചു; ഒരു കോടിയിലധികം രൂപയുടെ നഷ്ടം

അണക്കാൻ ശ്രമിക്കുന്നതിനിടെ നാല് ഇതര സംസ്ഥാന തൊഴിലാളികൾക്ക് പൊള്ളലേറ്റു എരുമപ്പെട്ടി (തൃശൂർ): തയ്യൂരിൽ കിടക്ക നിർമാണ ഫാക്ടറി കത്തിനശിച്ചു. തീയണക്കാൻ ശ്രമിക്കുന്നതിനിടെ ഫാക്ടറിയിലെ നാല് ഇതര സംസ്ഥാന തൊഴിലാളികൾക്ക് പൊള്ളലേറ്റു. ഒരു കോടിയിലധികം രൂപയുടെ നഷ്ടം കണക്കാക്കുന്നു. യു.പിയിൽനിന്നുള്ള സഞ്ജയ് സിങ് ചൗധരി (32), ബിഹാറിൽ നിന്നുള്ള ഇൻഡുകുമാർ (20), ഹർദയാൽ സിങ് (34), ഖണിത് കുമാർ യാദവ് (25) എന്നിവർക്കാണ് പരിക്കേറ്റത്. മുളംകുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ പരിക്ക് ഗുരുതരമല്ലാത്തതിനാൽ ഡിസ്ചാർജ് ചെയ്തു. ഞായറാഴ്ച പുലർച്ച രണ്ടോടെ ആബേൽ ഇൻഡസ്ട്രീസിലാണ് അഗ്നിബാധയുണ്ടായത്. ഫാക്ടറിയുടെ പ്രധാന യൂനിറ്റായ സെമി ഫിനിഷ്ഡ് മെറ്റീരിയൽ നിർമിക്കുന്ന പ്ലാന്‍റാണ് അഗ്നിക്കിരയായത്. പ്ലാന്‍റിലെ ഹൈഡ്രോളിക് പ്രസ്സിങ് മെഷീൻ, ലാറ്റക്സ് മിക്സർ യൂനിറ്റ്, കട്ടിങ് യൂനിറ്റ്, സ്പ്രേയിങ് യൂനിറ്റ്, ടൺ കണക്കിന് ചകിരി, 10 ബാരൽ റബർ ലാറ്റക്സ്, വൈദ്യുതി മീറ്റർ ബോർഡ്, മെയിൻ സ്വിച്ചുകൾ, വയറിങ്, പ്ലാന്‍റ് പ്രവർത്തിക്കുന്ന 12,000 ചതുരശ്ര അടി വിസ്തീർണമുള്ള ആസ്ബസ്റ്റോസ് ഷീറ്റ് മേഞ്ഞ ഷെഡ് എന്നിവയാണ് പൂർണമായി കത്തിനശിച്ചത്. കത്തിനശിച്ച പ്ലാന്‍റിന് 100 മീറ്റർ അകലെ ഫാക്ടറി വളപ്പിൽതന്നെ താമസിക്കുന്ന തൊഴിലാളികളാണ് പരിക്കേറ്റ മൂന്നുപേർ. ഒരാൾ കൂട്ടുകാരനെ കാണാൻ എത്തിയ ആളാണ്. പുലർച്ച ഇതര സംസ്ഥാന തൊഴിലാളികളുടെ ബഹളം കേട്ട് ഉണർന്ന അയൽവാസികളാണ് കമ്പനി അധികൃതരെയും അഗ്നിരക്ഷ സേനയേയും അറിയിച്ചത്. കുന്നംകുളത്തുനിന്നും വടക്കാഞ്ചേരിയിൽ നിന്നും എത്തിയ നാല് യൂനിറ്റ് ഫയർ എൻജിനുകളാണ് ആറര മണിക്കൂർ പരിശ്രമഫലമായി രാവിലെ ഒമ്പതോടെ തീയണച്ചത്. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് അഗ്നിബാധക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. കുന്നംകുളം അഗ്നിരക്ഷ നിലയത്തിലെ അസി. സ്റ്റേഷൻ ഓഫിസർ എ. ജയകുമാർ, വടക്കാഞ്ചേരി നിലയത്തിലെ ഗ്രേഡ് എ.എസ്.പി.ഒ ആർ. അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ 25ഓളം ജീവനക്കാരാണ് തീയണച്ചത്. 50,000 ലിറ്റർ വെള്ളം തീയണക്കാൻ ആവശ്യമായിവന്നു. അറ്റകുറ്റപ്പണികൾക്കായി ശനിയാഴ്ച ഫാക്ടറി മുടക്കമായിരുന്നു. എരുമപ്പെട്ടി പൊലീസ് സ്ഥലത്തെത്തി പരിശോധനകൾ നടത്തി. തൃശൂർ ഒല്ലൂർ സ്വദേശി ഫെന്റി പോളാണ് സ്ഥാപന ഉടമ. 2005ൽ പ്രവർത്തനമാരംഭിച്ച ഫാക്ടറിയിൽ 12 ഇതര സംസ്ഥാന തൊഴിലാളികളും നാട്ടുകാരായ നിരവധി സ്ത്രീകളും തൊഴിലെടുക്കുന്നുണ്ട്. TCT ERMPT 1 തയ്യൂരിൽ കത്തിനശിച്ച കിടക്ക നിർമാണ ഫാക്ടറി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-18 06:10 GMT