പഞ്ചവാദ്യം പിറന്ന പൂരനാട്ടിൽ 'പഞ്ചാരിയില്‍ തിശ്ര'യുടെ അരങ്ങേറ്റം

നാലു കൊട്ടിനെ മൂന്നു കൊട്ട് തിശ്രരീതിയിലേക്ക് മാറ്റി അവതരണം തൃശൂര്‍: പഞ്ചവാദ്യം പിറന്ന പൂരനാട്ടിൽ പഞ്ചാരിയിൽ തിശ്ര വാദ്യത്തിനും പിറവി. പഞ്ചാരി മേളത്തിലെ അക്ഷരകാലങ്ങളിലെ കൊട്ടുകളെ വിന്യസിക്കുന്ന രീതിയില്‍ മാറ്റംവരുത്തിയാണ് പുതിയ വാദ്യമായ 'തിശ്രപഞ്ചാരി' രൂപപ്പെടുത്തിയത്. നാലുകൊട്ടോ അതിന്‍റെ ഗുണിതങ്ങളോ വരുന്ന ചതുരശ്ര രീതിയിലുള്ള പഞ്ചാരിയെ മൂന്നു കൊട്ട് ഉള്ള തിശ്രരീതിയിലേക്ക് മാറ്റി പ്രതിഷ്ഠിച്ചാണ് പുതിയ മേളത്തെ രൂപകൽപന ചെയ്തത്. തൃശൂർ പാറമേക്കാവ് പുഷ്പാഞ്ജലി ഹാൾ പരിസരത്തായിരുന്നു ആസ്വാദനത്തിലെ പുത്തൻ വിസ്മയത്തിന് അവതരണം. കലാനിലയം അനില്‍കുമാറിന്റെ നേതൃത്വത്തിൽ നാളുകളായുള്ള പരിശ്രമത്തിലാണ് തിശ്രയെ വികസിപ്പിച്ചെടുത്തത്. മേളത്തിലെ പുത്തൻ രീതിയെ വിലയിരുത്താൻ മേളകലാകാരന്മാരുടെ അതികായ സംഘംതന്നെ എത്തിയിരുന്നു. മേളത്തിൽ മാത്രമല്ല, കൊമ്പിലും കുഴലിലുമെല്ലാം തിശ്ര പഞ്ചാരിയുടെ അവതരണ രീതി വേറിട്ടുനിന്നതായിരുന്നു. 45 കലാകാരന്മാർ മൂന്നു മണിക്കൂര്‍കൊണ്ട്​ അവതരിപ്പിച്ച മേളങ്ങളിലെ പുതിയ രൂപം ആസ്വാദനത്തിന്‍റെ പുത്തൻതലമൊരുക്കി. വിലയിരുത്താനെത്തിയ വിദഗ്​ധർ ചില പോരായ്മകൾ ചൂണ്ടിക്കാട്ടി പുതിയ മേളത്തെ ഇരു കൈയും നീട്ടി സ്വീകരിച്ചു. അങ്ങനെ തിരുവില്വാമല വെങ്കിച്ചൻ സ്വാമികൾ തൃശൂർ പൂരത്തിനായി മഠത്തിനു മുന്നിൽ അവതരിപ്പിച്ച 'പഞ്ചവാദ്യം' പിറന്ന പൂരനഗരിയിൽ മേളത്തിലെ പുത്തൻതലമായ 'തിശ്ര'യും പിറന്നു. കലാനിരൂപകന്‍ എന്‍.പി. വിജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ് അധ്യക്ഷതഹിച്ചു. മേള -കലാവിദഗ്​ധരായ കുമ്മത്ത് രാമന്‍ കുട്ടി, കലാമണ്ഡലം ശിവദാസ് എന്നിവരെ ആദരിച്ചു. കിഴക്കൂട്ട് അനിയന്‍ മാരാര്‍, ശ്രീവത്സന്‍ തിയ്യാടി, പരക്കാട് തങ്കപ്പ മാരാര്‍, പെരുവനം സതീശന്‍ മാരാര്‍, കൊടകര രമേശ് എന്നിവര്‍ പങ്കെടുത്തു. കലാനിലയം അനില്‍കുമാര്‍ ആമുഖപ്രഭാഷണം നടത്തി. മേളം വിശകലന യോഗത്തില്‍ കരിയന്നൂര്‍ നാരായണന്‍ നമ്പൂതിരി, ശുകപുരം രാധാകൃഷ്ണന്‍, ഇരിങ്ങപ്പുറം ബാബു, കാവില്‍ സുന്ദര മാരാര്‍, കാവില്‍ അജയന്‍, കലാ. ശിവദാസ്, കല്ലൂര്‍ ഉണ്ണികൃഷ്ണന്‍, കലാ. ഹരീഷ്, കുമ്മത്ത് രാമന്‍ കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു. തൃക്കാമ്പുറം ജയന്‍ സ്വാഗതവും കാലടി കൃഷ്ണയ്യര്‍ നന്ദിയും പറഞ്ഞു. മേളത്തില്‍ പങ്കെടുത്ത കലാകാരന്മാരെയും യോഗത്തില്‍ ആദരിച്ചു. tcg_chr5- പാറമേക്കാവ് പുഷ്പാഞ്ജലി ഹാളില്‍ കലാനിലയം അനില്‍കുമാറിന്റെ നേതൃത്വത്തില്‍ അരങ്ങേറിയ തിശ്ര പഞ്ചാരി അവതരണം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.