സാറ്റ്ലൈറ്റ് ഫോണുമായി പിടിയിലായ യു.എ.ഇ പൗരനെ രാജ്യം വിടാൻ മുഖ്യമന്ത്രി സഹായിച്ചെന്ന് സ്വപ്ന

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിരോധിത സാറ്റ്ലൈറ്റ് ഫോണുമായി സി.ഐ.എസ്.എഫ് പിടികൂടി പൊലീസിന് കൈമാറിയ യു.എ.ഇ പൗരനെ രാജ്യം വിടാൻ മുഖ്യമന്ത്രി സഹായിച്ചെന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്‍റെ ആരോപണം. തീവ്രവാദസ്വഭാവം സംശയിക്കേണ്ട കേസിൽ തുടർനടപടികൾ ഉണ്ടായില്ല. മകളുടെ ബിസിനസ് താൽപര്യത്തിന്‍റെ ഭാഗമായിട്ടായിരുന്നു മുഖ്യമന്ത്രിയുടെ ഇടപെടൽ. നിരോധിത സാറ്റ്ലൈറ്റ് ഫോണുമായി ദിവസങ്ങളോളം എന്താണ് ചെയ്തതെന്ന് അന്വേഷണം നടത്താതെയാണ് യു.എ.ഇ പൗരനെ രാജ്യംവിടാൻ അനുവദിച്ചത്. യു.എ.ഇ പൗരൻ പിടിയിലായതറിഞ്ഞ് കോൺസൽ ജനറൽ മുഖ്യമന്ത്രിയുമായി സംസാരിക്കാൻ തന്നോട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിനെ വിവരമറിയിച്ചു. അദ്ദേഹം മുഖ്യമന്ത്രിയുമായി ആശയവിനിമയം നടത്തിയശേഷം വേണ്ടനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് തിരിച്ചുവിളിച്ച് അറിയിച്ചു. കോൺസൽ ജനറലിന്റെ സത്യവാങ്മൂലത്തിൽ ഇയാളെ തൊട്ടടുത്തദിവസം ജാമ്യത്തിൽ വിട്ടു. തീവ്രവാദിയെ രക്ഷപ്പെടാൻ മുഖ്യമന്ത്രി സഹായിക്കുകയാണ് ചെയ്തത്. ഇതിന് മറുപടി പറയാൻ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ട്. മുഖ്യമന്ത്രിയും ഓഫിസും നടത്തിയ കൂടുതൽ ഇടപെടലുകൾ പുറത്തുവിടുമെന്നും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.