പൊലീസിന്‍റെ ജാഗ്രത; മോഷണം പോയ രണ്ട് വാഹനങ്ങൾ കണ്ടെത്തി

തൃശൂർ: വഴിയരികിൽ ദിവസങ്ങളായി നിർത്തിയിട്ട ഇരുചക്ര വാഹനങ്ങൾ മോഷ്ടിച്ചതാണെന്ന് കണ്ടെത്തി. തൃശൂർ ട്രാഫിക് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ ശരത്താണ് കഴിഞ്ഞ ദിവസം നടത്തിയ പട്രോളിങ്ങിനിടെ കൊക്കാലെ മുസ്ലിം പള്ളിക്ക് സമീപം ബൈക്ക് നിർത്തിയിട്ടത് കണ്ടത്. സമീപത്തെ കടകളിൽ അന്വേഷിച്ചപ്പോൾ ദിവസങ്ങളായി ഇവിടെയുണ്ടെന്നും ഉടമസ്ഥൻ ആരാണെന്ന് അറിയില്ലെന്നുമായിരുന്നു മറുപടി. മറ്റൊരു വാഹനം കണ്ടെത്തിയത് മണ്ണുത്തി മേൽപ്പാലത്തിന് താഴെയാണ്. ഇവിടെ സ്കൂട്ടർ നിർത്തിയിട്ടിരിക്കുന്നത് ഒല്ലൂർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ നിധീഷിന്‍റെ ശ്രദ്ധയിലാണ് പെട്ടത്. രണ്ടു സംഭവങ്ങളിലും പൊലീസുദ്യോഗസ്ഥർക്ക് സംശയം തോന്നി. വാഹനങ്ങളുടെ രജിസ്ട്രേഷൻ നമ്പർ പരിശോധിച്ചു. ആർ.ടി.ഒ ഓഫിസുമായി ബന്ധപ്പെട്ട് ഉടമസ്ഥരെ കണ്ടെത്തി. ഈ വാഹനങ്ങൾ മോഷ്ടിച്ചശേഷം ഉപേക്ഷിച്ചുപോയതാണെന്ന് മനസ്സിലായി. കൊക്കാലെയിൽ കണ്ടെത്തിയ വാഹനം ഏതാനും മാസങ്ങൾക്ക് മുമ്പ് കാട്ടൂരിൽനിന്നു മോഷണം നടത്തിയ ബൈക്കാണ്. മണ്ണുത്തിയിലേത് ആഴ്ചകൾക്ക് മുമ്പ് പത്തനംതിട്ട അടൂരിൽനിന്നു മോഷ്ടിക്കപ്പെട്ടതാണ്. വാഹന ഉടമകൾ ടൗൺ ഈസ്റ്റ്, മണ്ണുത്തി പൊലീസ് സ്റ്റേഷനുകളിലെത്തി രേഖകൾ ഹാജരാക്കി വാഹനം ഏറ്റുവാങ്ങി. ഉടമസ്ഥരെ കണ്ടെത്തിയതിന് ഇരു പൊലീസുകാരെയും കമീഷണർ ആർ. ആദിത്യ അഭിനന്ദിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.