തൃശൂർ: ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിന് സംസ്ഥാനത്ത് പ്രത്യേകം സ്ഥാപിച്ച ഭൂമി ഏറ്റെടുക്കൽ കാര്യാലയത്തിലെ ജീവനക്കാർക്ക് ഈ മാസം വേതനം ലഭിച്ചില്ല. ഡെപ്യൂട്ടി കലക്ടറുടെ കീഴിലെ ഓഫിസുകളിൽ റവന്യൂ വകുപ്പ് ജീവനക്കാരാണ് മേയിലെ ശമ്പളം കിട്ടാതെ നട്ടംതിരിയുന്നത്. വയനാട്, ഇടുക്കി, പത്തനംതിട്ട, കോട്ടയം ഒഴിച്ച് 10 ജില്ലയിലാണ് വേതനം ലഭിക്കാത്തത്. ഭൂമി ഏറ്റെടുക്കൽ നടപടി പൂർത്തീകരിക്കുന്നതിന് റവന്യൂ വകുപ്പിൽനിന്ന് സർക്കാറിന്‍റെ പ്രത്യേക അനുമതിയോടെയാണ് ജീവനക്കാരെ നിയമിക്കുന്നത്. പ്രതിവർഷം റവന്യൂ കമീഷണറേറ്റ് നൽകുന്ന അപേക്ഷയിൽ ധനകാര്യ വകുപ്പ് നൽകുന്ന അനുമതിപത്രത്തിലാണ് ജീവനക്കാർക്ക് വേതനം അടക്കം ലഭിക്കുന്നത്. അപേക്ഷ നൽകുന്നത് വൈകിയതിനാൽ ഇക്കുറി തുടർച്ചാനുമതി ലഭിക്കാതെ പോയതാണ് പ്രശ്നങ്ങൾക്ക് കാരണം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്ന വേളയിൽ വേതനം കിട്ടാതെ നൂറുകണക്കിന് ജീവനക്കാരാണ് വലയുന്നത്. കഴിഞ്ഞ ഡിസംബറിലാണ് അനുമതിപത്രത്തിന്‍റെ കാലാവധി അവസാനിച്ചത്. അതിനുശേഷം മൂന്നുമാസം വരെ തുടർന്നും വേതനം നൽകാനാവും. എന്നാൽ, മാർച്ചിന് പിന്നാലെ രണ്ടുമാസം പല ജില്ലയിലും വേതനം മുടങ്ങിയിട്ടുണ്ട്. എറണാകുളം, മലപ്പുറം അടക്കം ജില്ലകളിലാണ് അധികമാസം ശമ്പളം മുടങ്ങിയിട്ടുള്ളത്. അതോടൊപ്പം ദേശീയപാത വികസനത്തിന് സംസ്ഥാന സർക്കാറിന് ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ (എൻ.എച്ച്.എ.ഐ) 130 കോടി രൂപയോളം എസ്റ്റാബ്ലിഷ്മെന്റ് കോസ്റ്റായി നൽകേണ്ടതുണ്ട്. നേരത്തേ വ്യക്തമാക്കിയ അനുമതിപത്രത്തിന് പിന്നാലെ എൻ.എച്ച്.എ.ഐമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾക്കും കാലതാമസം നേരിടുകയും ചെയ്തു. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ അധിക ജില്ലകളിലും അവസാനഘട്ടത്തിലാണുള്ളത്. ഒരു വർഷംകൂടിയുള്ള പ്രവർത്തനങ്ങളാണ് അധിക ജില്ലകളിലും ബാക്കിയുള്ളത്. ഈ പ്രവർത്തനങ്ങൾ വിലയിരുത്തി അതിന് അനുസരിച്ച് അനുമതിപത്രത്തിന് അപേക്ഷ നൽകുന്നതിനാണ് കാലതാമസമെന്നാണ് ഔദ്യോഗിക വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.