പത്തനംതിട്ട: നിക്ഷേപം മടക്കി നൽകണമെന്നും വട്ടമെത്തിയ ചിട്ടിയുടെ തുക നിക്ഷേപമായി മാറ്റാതെ നൽകണമെന്നും ആവശ്യപ്പെട്ട് മൈലപ്ര സർവീസ് സഹകരണ ബാങ്ക് നിക്ഷേപകർ ധർണ നടത്തി. ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് സഹകരണ വകുപ്പ് ഡെപ്യൂട്ടി രജിസ്ട്രാർ അഡ്മിനിസ്ട്രേറ്ററായി ചുമതല ഏറ്റെടുത്തെങ്കിലും നിക്ഷേപകരുടെ പണം മടക്കിനൽകാൻ നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് ധർണ നടത്തിയത്.
ആക്ഷൻ കൗൺസിൽ നേതാവ് എം.കെ. രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. വായ്പയെടുത്ത് കുടിശ്ശിക വരുത്തിയവരുടെ പേരു വിവരവും തുകയും പ്രസിദ്ധീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കുടിശ്ശികക്കാരുടെ പട്ടിക നൽകിയാൽ അവരെ പോയി കണ്ട് തിരിച്ചടക്കാൻ സമ്മർദം ചെലുത്തുമെന്നും രാജേന്ദ്രപ്രസാദ് പറഞ്ഞു. മുഖ്യമന്ത്രി, കലക്ടർ, സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ എന്നിവർക്ക് പരാതി നൽകി ഫലം ഉണ്ടാകാതെ വന്നപ്പോഴാണ് നിക്ഷേപം തിരിച്ചു കിട്ടണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതെന്നും രാജേന്ദ്രപ്രസാദ് പറഞ്ഞു. ബി.സി.നായർ, ഡി. പ്രദീപ് ജോജോ തോമസ് എന്നിവരും സംസാരിച്ചു.
നിക്ഷേപകരുടെ പണം മടക്കി നൽകാൻ കഴിയാതെ പ്രതിസന്ധിയിലായ മൈലപ്രാ സഹകരണ ബാങ്ക് കൂടാതെ ജില്ലയിലെ കോന്നി റീജണൽ സർവീസ് സഹകരണ ബാങ്കും ഇ ഡി യുടെ നിരീക്ഷണത്തിലാണ്. മൈലപ്ര സർവീസ് സഹകരണ ബാങ്കിൽ 86.67 കോടി രൂപയുടെ ക്രമക്കേട് നടന്നതായാണ് സഹകരണ സംഘം ജോയിൻറ് രജിസ്ട്രാർ റിപ്പോർട്ട് നൽകിയത്. എന്നാൽ ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ മൈ ഫുഡ് റോളർ ഫാക്ടറിയിലേക്ക് ഗോതമ്പ് വാങ്ങിയതിൽ 3.94 കോടി രൂപയുടെ തിരിമറി നടത്തിയ കേസിൽ മാത്രമാണ് നടപടി ഉണ്ടായിട്ടുള്ളത്.
അതിൽ അന്നത്തെ സെക്രട്ടറി ജോഷ്വാ മാത്യുവിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യുകയും ചെയ്തു. കോന്നി റീജണൽ സർവീസ് സഹകരണ ബാങ്കിൽ 2017 ഫെബ്രുവരിയിലാണ് ബാങ്കിലെ കാഷ്യർ സാമ്പത്തിക ക്രമക്കേട് കണ്ടെത്തി പ്രസിഡന്റിനും ഭരണസമിതിക്കും പരാതി നൽകിയത്. ബാങ്കിലെ വായ്പ ചട്ടങ്ങളിൽ ക്രമക്കേട് നടത്തി ജീവനക്കാർ അഞ്ചുകോടി രൂപ തട്ടിയെടുത്തു. അന്വേഷണത്തിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ജീവനക്കാരെ പിന്നീട് പുറത്താക്കി. ജില്ലയിൽ സി.പി.എം നേതൃത്വം നൽകുന്ന രണ്ട് സഹകരണ ബാങ്കുകളിൽ നടന്ന ക്രമക്കേടുകളും ഇ ഡി അന്വേഷണവും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ യു.ഡി.എഫ് ചർച്ചയാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.