പത്മ രതീഷ്
പന്തളം: സംസ്ഥാന സ്കൂൾ കലോത്സവ വേദിയിലെ അംഗീകാരവുമായി തോട്ടക്കോണം ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി പത്മ രതീഷ് നേരെ പോയത് രാജ്യ തലസ്ഥാനമായ ഡൽഹിക്കാണ്. അച്ഛൻ തിരക്കഥയെഴുതി അമ്മ സംവിധാനം ചെയ്ത് മകൾ അഭിനയിച്ച മോണോ ആക്ട് ബുധനാഴ്ച കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ഡൽഹിയിൽ നടക്കുന്ന കലോത്സവത്തി അവതരിപ്പിക്കും. കേരളത്തിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട 22 അംഗ സംഘത്തോടൊപ്പം ആണ് പത്മാ ഡൽഹിയിലെത്തിയത്. ഏകാംഗ നാടക മത്സരത്തിലാണ് പങ്കെടുക്കുക.
എം.ജി സർവകലാശാല സെക്ഷൻ ഓഫിസർ പന്തളം ചേരിക്കൽ തടത്തിൽ വീട്ടിൽ ഡോ. രതീഷ് കുമാറിന്റെയും അഞ്ചൽ ശബരി ഗിരി ടീചേഴ്സ് ട്രെയിനിങ് കോളജിലെ പ്രഫ. പ്രിയതാ ഭരതന്റെയും മകളാണ് പത്മ രതീഷ്. കൊല്ലത്ത് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഗസ്സയുടെ നോവ് കാഴ്ചക്കാരുടെ നെഞ്ചുപൊള്ളിക്കും വിധം വേദിയിൽ പകർന്നാടിയത് നിറഞ്ഞ കയ്യടിയോടെയാണ് വരവേറ്റത്.
എ ഗ്രേഡോടെ ഒന്നാം സ്ഥാനം പത്മ കരസ്ഥമാക്കി. അഞ്ചാം ക്ലാസ് വിദ്യാർഥിനി പാർത്ഥാ രതീഷ് സഹോദരിയാണ്. ജെ.എസ്.എസ് സ്ഥാപക നേതാവിൽ ഒരാളും ആദ്യകാലത്ത് മാധ്യമം ദിനപത്രത്തിന്റെ ചേരിക്കൽ ഏജന്റുമായിരുന്ന പന്തളം ഭരതന്റെ ചെറുമകളാണ് പത്മ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.