റാന്നി: വടശ്ശേരിക്കര പഞ്ചായത്തിലെ സമ്പൂർണ കുടിവെള്ള വിതരണത്തിന് 53.02 കോടിയുടെ പദ്ധതി. മൈലപ്ര, മലയാലപ്പുഴ, വടശ്ശേരിക്കര പഞ്ചായത്തുകളെ ബന്ധപ്പെടുത്തിയുള്ള ബൃഹത്തായ പുതിയ കുടിവെള്ള പദ്ധതിയാണ് ജലജീവൻ മിഷനിൽ അനുവദിച്ചിരിക്കുന്നത്. മണിയാറ്റിലെ പമ്പ ഇറിഗേഷൻ പദ്ധതിയുടെ ഡാമിൽനിന്നാണ് ജലം ശേഖരിക്കുന്നത്. പമ്പ ഇറിഗേഷെൻറ മണിയാറ്റിലെ സ്ഥലത്ത് ഒമ്പത് എം.എൽ.ഡി ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കും. ഇവിടെ നിന്ന് 90 ലക്ഷം ലിറ്റർ വെള്ളമാണ് ശുദ്ധീകരിക്കുക.
തുടർന്ന് വിവിധ സ്ഥലങ്ങളിലെ വിതരണ ടാങ്കുകളിൽ എത്തിക്കും. പേഴുംപാറയിൽ ഏഴു ലക്ഷം ലിറ്റർ ശേഷിയുള്ള ടാങ്കും താഴെ രണ്ടുലക്ഷം ലിറ്റർ ശേഷിയുള്ള ഭൂതല ടാങ്കും നിർമിക്കും. പത്താം ബ്ലോക്ക്, അയ്യപ്പമെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ 4.5 ലക്ഷം ലിറ്റർ ശേഷിയുള്ള ടാങ്കും സ്ഥാപിച്ചായിരിക്കും ജലവിതരണം സുഗമമാക്കുക. ജല അതോറിറ്റി പ്രോജക്ട് ഡിവിഷൻ വഴി നടപ്പാക്കുന്ന പദ്ധതിവഴി വടശ്ശേരിക്കര പഞ്ചായത്തിൽ മാത്രം 33,205 കണക്ഷനുകൾ നൽകും.
നിലവിലുള്ള പദ്ധതികളായ അടിച്ചിപ്പുഴ പദ്ധതിവഴി 500 കണക്ഷനുകളും റാന്നി മേജർ കുടിവെള്ള പദ്ധതിവഴി 100 കണക്ഷനുകളും ചിറ്റാറിൽനിന്നും ഉള്ള പദ്ധതിവഴി 50 കണക്ഷനുകളും നൽകും. ഇതിനായി 9.20 കോടിയും വകയിരുത്തിയിട്ടുണ്ട്. പദ്ധതി പൂർത്തിയാകുന്നതോടെ റാന്നി നിയോജക മണ്ഡലത്തിലെ ഉയർന്ന പ്രദേശങ്ങളായ മുക്കുഴി, പേഴുംപാറ, മങ്ങാടുമല ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ ജലവിതരണം ഉറപ്പാക്കാനാകും.
വടശ്ശേരിക്കര പഞ്ചായത്തിലെ ജൽജീവൻ പദ്ധതിയുടെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ പ്രമോദ് നാരായൺ എം.എൽ.എ വിളിച്ച യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ലത മോഹനൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഒ.എൻ. യശോധരൻ, ജല അതോറിറ്റി പ്രോജക്ട് വിഭാഗം എക്സി. എൻജിനീയർ പി.ആർ. സുനിൽ, അസി.എക്സി. എൻജിനീയർ ബാബുരാജ്, അസി. എൻജിനീയർ ആർ.ഡി. അതിൽ കുമാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.