അഭിരാമി

സുപ്രീംകോടതി വിധി സ്വാഗതം ചെയ്ത് രജനി

പത്തനംതിട്ട: തന്റെ അനുഭവം മറ്റൊരമ്മക്കും ഉണ്ടാകരുതെന്ന പ്രാർഥനയോടെ നായ് പ്രേമികളുടെ അപ്പീൽ തള്ളിയുള്ള സുപ്രീംകോടതി വിധിയെ കണ്ണീരോടെ സ്വാഗതം ചെയ്യുകയാണ് റാന്നി പെരുനാട് സ്വദേശിനി രജനി. 2022 സെപ്റ്റംബർ 5നാണ് പെരുനാട് മന്ദപ്പുഴ ചേർത്തലപ്പടി ഷീന ഭവനിൽ ഹരീഷ്-രജനി ദമ്പതികളുടെ മകൾ 12കാരി അഭിരാമി പേവിഷ ബാധയേറ്റ് മരിച്ചത്. രാവിലെ പാൽ വാങ്ങാൻ പോയപ്പോഴായിരുന്നു അക്രമം.

അഭിരാമിയുടെ ഓർമകളിൽ നീറി ജീവിക്കുന്ന രജനിക്ക് സുപ്രീംകോടതി വിധി ചെറിയൊരു ആശ്വാസത്തിന് ഇട നൽകി. 2025ൽ മൃഗക്ഷേമേ ബോർഡ് ഇറക്കിയ സർക്കുലറിനെതിരെ നായ് പ്രേമികൾ നൽകിയ അപ്പീൽ തള്ളി സുപ്രീംകോടതി പുറപ്പെടുവിച്ച വിധി നായ്ക്കളുടെ ആക്രമണത്തിൽ മരണപ്പെട്ട നിരവധി ആളുകളുടെ ബന്ധുക്കൾക്ക് ആശ്വാസം നൽകുന്നതാണെന്ന് രജനി പറഞ്ഞു.

പുതിയ സംസ്ഥാന സർക്കാറും കേന്ദ്ര സർക്കാറും ഈ ഉത്തരവ് നടപ്പാക്കണമെന്നാണ് അഭിപ്രായം. തെരുവ് നായ്ക്കളെ ഷെൽട്ടറുകളിലേക്ക് മാറ്റുകയും അക്രമണാത്മക സ്വഭാവമുള്ളവയെ ദയാവധം നടത്തുകയും ചെയ്യണമെന്നാണ് കോടതി ഉത്തരവ്.

പഠനത്തിൽ ഏറെ മിടുക്കിയായിരുന്ന അഭിരാമിയെ 2022 ആഗസ്റ്റ് 13നാണ് വീടിന് സമീപമുള്ള വഴിയിൽ തെരുവ് നായ് ആക്രമിച്ചത്. കുട്ടിയുടെ മുഖത്തും ശരീരത്തിലും നായയുടെ കടിയേറ്റു. ഉടൻ തന്നെ പെരുനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രഥമ ശുശ്രൂഷകൾ നൽകിയ ശേഷം പത്തനംതിട്ട ജനറൽ ആശുപതിയിൽ എത്തിച്ച് വാക്സിൻ എടുത്തെങ്കിലും പിന്നീട് കുട്ടിക്ക് അസ്വസ്ഥത ഉണ്ടാവുകയും പത്തനംതിട്ട ജനറൽ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും നില വഷളായതോടെ കോട്ടയം മെഡിക്കൽ കോളജിൽ എത്തിക്കുകയായിരുന്നു.

ഇവിടെവെച്ച് അഭിരാമിക്ക് പേ വിഷബാധ സ്ഥിരീകരിക്കുകയും പിന്നീട് മരണപ്പെടുകയുമായിരുന്നു. അഭിരാമിയുടെ മരണം ചികിത്സ പിഴവ് മൂലമാണെന്ന ആരോപണവും ഉയർന്നിരുന്നു. അന്ന് ആരോഗ്യ മന്ത്രിയും ജില്ല കലക്ടറുമുൾപ്പെടെയുള്ളവർ അഭിരാമിയുടെ വീട് സന്ദർശിക്കാൻ പോലും തയാറായില്ല. ഇതും വിമർശനത്തിന് ഇടയാക്കി. എന്നാൽ, അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന ഇപ്പോഴത്തെ മുഖ്യമന്ത്രി വി.ഡി. സതീശൻ അഭിരാമിയുടെ കുടുംബത്തെ സന്ദർശിച്ച് ഒപ്പമുണ്ടാകും എന്ന് വാഗ്ദാനം നൽകിയത് രജനി ഇന്നും നന്ദിയോടെ ഓർമിക്കുന്നു.  

Tags:    
News Summary - Rajinikanth welcomes Supreme Court verdict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.