പത്തനംതിട്ട : ബാല്യങ്ങൾ ഭയപ്പെടുകയാണ്, ആരെയും വിശ്വസിക്കാനാകാത്ത അവസ്ഥ. സ്നേഹലാളനങ്ങളിൽ പോലും ലൈംഗീകതയുടെ ചവർപ്പ് ചേർക്കുന്നവർ, സംരക്ഷകരാകേണ്ടവർ കാമവെറിപൂണ്ടു തുറിച്ചുനോക്കുമ്പോൾ വല്ലാത്തൊരു അരക്ഷിതാവസ്ഥയിലേക്ക് കൂപ്പുകുത്തുകയാണ് കുഞ്ഞുമനസ്സുകൾ.
ജില്ലയിൽ പോക്സോ കേസുകൾക്ക് ഒരു കുറവുമില്ല. രക്തബന്ധങ്ങൾ പോലും ചൂഷണം ചെയ്തുള്ള നിരവധി കേസുകൾ അനുദിനം റിപ്പോർട്ട് ചെയ്യുന്നു. നാലും അഞ്ചും വയസ് മുതൽ 17 വയസുവരെയുള്ള കുട്ടികൾ ജില്ലയിൽ വിവിധ രീതികളിൽ ആക്രമണം നേരിടുന്നുണ്ട്. ഇതിൽ ക്രൂരമായ ബലാത്സംഗം അടക്കമുണ്ട്. ഓരോ വർഷവും കേസുകളുടെ എണ്ണം ഉയരുന്നു. നാണക്കേട് കാരണവും കുട്ടിയുടെ ഭാവിയെക്കരുതിയും ഒതുക്കിതീർക്കുന്ന കേസുകളുമുണ്ട്.
കഴിഞ്ഞ മാസം 23ന് തിരുവല്ലയിൽ സ്കൂളിൽ പോയ വിദ്യാർഥിനിയെ കാണാതായി. പൊലീസ് നടത്തിയ അന്വേഷണത്തിൽ തിരോധാനത്തിന് പിന്നിൽ മൂന്ന് യുവാക്കളാണെന്ന് കണ്ടെത്തി. ഇൻസ്റ്റഗ്രാമിലൂടെ വളർന്ന ബന്ധം ചൂഷണം ചെയ്യുകയായിരുന്നു ഇവർ. മൂന്ന് ദിവസങ്ങൾക്ക് ശേഷം യുവാക്കൾ പോക്സോ കേസിൽ അറസ്റ്റിലായി.
സർക്കാർ- സാമൂഹ്യ സംഘടനകൾ വഴിയുള്ള ബോധവത്കരണവും കുട്ടികൾക്കെതിരായ അതിക്രമങ്ങൾ കുറക്കാൻ സഹായിക്കുന്നില്ലെന്നതിന്റെ തെളിവാണ് ലൈംഗിക അതിക്രമ കേസുകളിലെ വർധന. മാതാപിതാക്കൾ ചില കേസുകളിൽ പ്രതികൂട്ടിൽ നിർത്തപ്പെടുന്നത് സമൂഹത്തിൽ ചോദ്യച്ചിന്നമായി ഉയർന്നുവരുന്നു. കുട്ടികളുടെ സംരക്ഷണത്തിനും ഇത് സംബന്ധിച്ച് മാതാപിതാക്കളിലും കുടുംബാംഗങ്ങളിലും ബന്ധപ്പെട്ട സർക്കാർ വകുപ്പുകൾ നടത്തുന്ന ബോധവത്കരണത്തിന്റെ പ്രയോജനം താഴെ തട്ടിൽ പൂർണ്ണ അർഥത്തിൽ എത്തുന്നില്ല. കോടികൾ ചെലവഴിച്ച് ആഘോഷ പൂർവ്വവമാണ് സർക്കാർ വകുപ്പുകൾ ഇത്തരം പദ്ധതികൾ നടപ്പാക്കുന്നത്. ഇത്തരം പദ്ധതികളുടെ സാമുഹ്യ ഓഡിറ്റിങ് നടക്കാത്താതും മറ്റൊരു പോരായ്മയാണ്.
സമൂഹ്യ മാധ്യമ സൗഹൃദം പ്രണയത്തിലേക്കും മറ്റ് ബന്ധങ്ങളിലേക്കും വഴിമാറി കെണിയിൽ അകപ്പെടുന്ന കൗമാരക്കാർ നിരവധിയാണ്. മറ്റാരുടേയും വാക്കുകൾക്ക് ചെവി കൊടുക്കാതെ സമൂഹ മാധ്യമങ്ങളിലൂടെ മാത്രം ബന്ധങ്ങൾ വർധിപ്പിക്കുന്ന നിരവധി വിദ്യാർഥികളുണ്ട്. ചതിക്കുഴിയിൽ വീഴ്ത്തുന്നതിനേക്കാൾ വീഴുന്നവരാണധികവും. മുൻപരിചയമില്ലാത്തവരോടൊപ്പം സഞ്ചരിക്കാൻ ഇത്തരത്തിലുള്ള കുട്ടികൾക്ക് ഒരു മടിയുമില്ല. ഇത് മുതലെടുത്ത് ചൂഷണം ചെയ്യുന്നവർ നിരവധിയാണ്.
പോക്സോ കേസ് പ്രതികൾക്ക് ഇപ്പോൾ കോടതികൾ അമ്പതും നൂറും വർഷം തടവ് ശിക്ഷയും വലിയ തുക പിഴയായും വിധിക്കാറുണ്ട്. അടുത്തിടെയായി അടൂർ, പത്തനംതിട്ട പോക്സോ കോടതികളിലെ ശിക്ഷാ വിധികൾദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. നൂറ്റാണ്ടിന് മേൽ ദൈർഘ്യമുള്ള ജയിൽ തടവാണ് ചർച്ചചെയ്യപ്പെട്ടത്. അടൂരിലെ പ്രത്യേക പോക്സോ കോടതിയിൽ ധ്രുതഗതിയിൽ വിചാരണയിലൂടെ നിരവധി കേസുകളിലാണ് വിധി പുറപ്പെടുവിച്ചത്. വലിയ ശിക്ഷാവിധികൾ കുറ്റകൃത്യങ്ങൾ കുറച്ചേക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.