കാലവര്‍ഷ മുന്നൊരുക്കവുമായി ബന്ധപ്പെട്ട് മന്ത്രി പി.സി. വിഷ്ണുനാഥിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗം
പത്തനംതിട്ട: കാലവര്‍ഷത്തിന് മുന്നോടിയായി ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ അടിസ്ഥാന സൗകര്യം ഉറപ്പാക്കുമെന്ന് സാംസ്‌കാരിക-ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ്. കാലവര്‍ഷ മുന്നൊരുക്കവുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന വകുപ്പുകളുടെ അവലോകന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.
ക്യാമ്പുകളില്‍ ഭക്ഷണം, വെള്ളം, വൈദ്യുതി, മരുന്നുകള്‍ തുടങ്ങിയവ ലഭ്യമാക്കും. തിരുവല്ലയിലെ അപ്പര്‍ കുട്ടനാട് മേഖലയടക്കമുള്ള പ്രളയബാധിത പ്രദേശങ്ങളില്‍ പ്രത്യേക ശ്രദ്ധ നല്‍കും. ദുരന്ത ലഘൂകരണത്തിന് പൊലീസ്, അഗ്നിരക്ഷസേന, എന്‍.ഡി.ആര്‍.എഫ് എന്നിവ ഏകോപനത്തോടെ പ്രവര്‍ത്തിക്കും. ജില്ലയിലെ പ്രധാന ആശുപത്രികളില്‍ ആന്റി സ്നേക്ക് വെനം ഉറപ്പാക്കും. സ്‌കൂളുകള്‍ക്ക് സമീപം അപകടകരമായ നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റിയിട്ടുണ്ട്.
ഓടകള്‍ നിറഞ്ഞ് സമീപപ്രദേശങ്ങളില്‍ വെള്ളക്കെട്ട് ഉണ്ടാകുന്ന സ്ഥിതി ഒഴിവാക്കണം. ഇതിനായി ഇറിഗേഷന്‍ വകുപ്പിന്റെ നേതൃത്വത്തില്‍ ഓടകളിലെ തടസ്സങ്ങള്‍ നീക്കം ചെയ്യും. അടിയന്തരം, ദീര്‍ഘകാലം എന്നിങ്ങനെ ചെയ്യേണ്ട പ്രവൃത്തികള്‍ തരംതിരിക്കും. ഡാമുകളുടെ അറ്റകുറ്റപ്പണി പുരോഗമിക്കുന്നു.
കലക്ടറേറ്റിലും താലൂക്ക് ഓഫിസുകളിലും പൊലീസ് ആസ്ഥാനത്തും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം സജ്ജമാക്കും. എം.എല്‍.എമാര്‍ പ്രാദേശികമായി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു. എം.എല്‍.എമാരായ സി.വി. ശാന്തകുമാര്‍, അബിന്‍ വര്‍ക്കി, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി, കലക്ടര്‍ എ. നിസാമുദ്ദീന്‍, ജില്ല പൊലീസ് മേധാവി ആര്‍. ആനന്ദ്, തിരുവല്ല സബ് കലക്ടര്‍ സുമിത് കുമാര്‍ താക്കൂര്‍, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല, ജില്ല പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.