ജില്ല പഞ്ചായത്തിന്‍റെയും സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്‍റെയും ആഭിമുഖ്യത്തില്‍ കൊടുമണ്ണിൽ സംഘടിപ്പിക്കുന്ന കേരളോത്സവത്തിന്‍റെ ഉദ്ഘാടനം
മന്ത്രി വീണ ജോര്‍ജ് നിർവഹിക്കുന്നു
കൊടുമൺ: കേരളത്തിലെ യുവജനങ്ങളുടെ ഏറ്റവും വലിയ ആഘോഷമായി കേരളോത്സവം രൂപാന്തരപ്പെട്ടുവെന്ന് മന്ത്രി വീണ ജോര്‍ജ്. പത്തനംതിട്ട ജില്ല പഞ്ചായത്തിന്‍റെയും സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്‍റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജില്ല കേരളോത്സവത്തിന്‍റെ ഉദ്ഘാടനം കൊടുമൺ ഇ.എം.എസ് സ്റ്റേഡിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
സ്‌കൂള്‍, സര്‍വകലാശാല കലോത്സവങ്ങള്‍ക്കപ്പുറമുള്ള യുവാക്കളുടെ വേദി എന്ന നിലയില്‍ കേരളോത്സവം വളരുകയാണ്. യുവജനങ്ങള്‍ക്കായുള്ള ഒരു വേദി എന്നത് അതി പ്രധാനമാണ്. പരസ്പര സ്‌നേഹവും ബഹുമാനവും സഹവര്‍ത്തിത്വവും വളര്‍ത്തുന്ന വേദി കൂടിയാണ് ഇത്തരം ആഘോഷങ്ങള്‍. വ്യക്തികളുടെ ഊര്‍ജം ഏറ്റവും ക്രിയാത്മകമായി വിനിയോഗിക്കാനും മാനസികമായ ഉല്ലാസത്തിനും കേരളോത്സവം സഹായകമാകുമെന്നും മന്ത്രി പറഞ്ഞു.
കായികതാരങ്ങളെ കണ്ടെത്തുന്നതിനും പരിശീലനം നല്‍കുന്നതിനും സംസ്ഥാന സര്‍ക്കാറിന്‍റെ നേതൃത്വത്തില്‍ വിവിധ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് അധ്യക്ഷത വഹിച്ച ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ഇതിന്‍റെ ഭാഗമായി എല്ലാ പഞ്ചായത്തുകളിലും ഒരു കോടി രൂപ മുതല്‍ മുടക്കില്‍ കളിസ്ഥല നിര്‍മാണ പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടെന്നും പറഞ്ഞു.
ചടങ്ങില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ഓമല്ലൂര്‍ ശങ്കരന്‍, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്‍റ് ആര്‍. തുളസീധരന്‍ പിള്ള, ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ബീന പ്രഭ, ആര്‍. അജയകുമാര്‍, അംഗങ്ങളായ ജോര്‍ജ് എബ്രഹാം, സി. കൃഷ്ണകുമാര്‍, ശ്രീനാദേവി കുഞ്ഞമ്മ, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ജിജി സജി, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് രേഖ അനില്‍,
ജില്ല പഞ്ചായത്ത് സെക്രട്ടറി വി.ആര്‍. മുരളീധരന്‍ നായര്‍, യുവജനക്ഷേമ ബോര്‍ഡ് ഓഫിസര്‍ എസ്.ബി. ബീന, സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് അംഗം എസ്. കവിത, യുവജനക്ഷേമ ബോര്‍ഡ് ജില്ല കോഓഡിനേറ്റര്‍ ബിബിന്‍ എബ്രഹാം, ഡിവൈ.എഫ്.ഐ ജില്ല കമ്മിറ്റി സെക്രട്ടറി ബി. നിസാം, യുവമോര്‍ച്ച ജില്ല കമ്മിറ്റി പ്രസിഡന്‍റ് നിതിന്‍ ശിവ തുടങ്ങിയവര്‍ പങ്കെടുത്തു. സമാപന സമ്മേളനം ആന്‍റോ ആന്‍റണി എം.പി ഉദ്ഘാടനം ചെയ്യും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.