മുഹ്സിൻ .എ
പന്തളം: നീറ്റ് ചോദ്യക്കടലാസ് ചോർച്ചയുമായി ബന്ധപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടിയുടെ (സി.ജെ.പി) നേതൃത്വത്തിൽ ഡൽഹി ജന്തർമന്തറിൽ നടന്ന പാർലമെന്റ് മാർച്ചിൽ പങ്കെടുത്തതിന്റെ അനുഭവങ്ങൾ പങ്കുവെച്ച് പന്തളം കടക്കാട് സ്വദേശി മുഹ്സിൻ .എൻ. സമരത്തിൽ പങ്കെടുക്കാൻ മാത്രമാണ് വിമാന മാർഗം ഡൽഹിയിൽ എത്തിയതെന്ന് മുഹ്സിൻ പറഞ്ഞു. നീറ്റ് ചോദ്യക്കടലാസ് ചോർച്ചയുമായി ബന്ധപ്പെട്ട് സി.ജെ.പി നടത്തിയ സമരങ്ങൾ ആദ്യം മുതൽ ശ്രദ്ധിച്ചിരുന്നു. അതിന്റെ ഭാഗമാകണമെന്ന് ആഗ്രഹിച്ചാണ് യാത്ര തിരിച്ചത്.
എന്നാൽ ഡൽഹിയിലെത്തിയെങ്കിലും ജന്തർമന്തറിലേക്ക് എത്തുക പ്രയാസകരമായിരുന്നു. സമരത്തിന്റെ പശ്ചാത്തലത്തിൽ സമീപസ്ഥലങ്ങളിലേക്കുള്ള മെട്രോ സർവീസുകളെല്ലാം റദ്ദാക്കിയിരുന്നു. ഇന്റർനെറ്റ് വിച്ഛേദിച്ചതിനാൽ വിവരങ്ങൾ അറിയാനും സാധിച്ചിരുന്നില്ല. പൂർണ്ണമായും ഒറ്റയ്ക്കായിരുന്നു യാത്ര. ഒടുവിൽ കിലോമീറ്ററുകളോളം നടന്നാണ് ജന്തർമന്തറിലെത്തിയത്.
ജന്തർമന്തർ വരെയുള്ള നടപ്പിൽ വഴി തെറ്റിയില്ല, കൂടെ നടക്കാൻ മറ്റ് പല സംസ്ഥാനങ്ങളിൽ നിന്നായി ഒട്ടേറെപ്പേരുണ്ടായിരുന്നു. സമരമുഖത്തു നിന്നു തിരിച്ചുവരുന്ന പലർക്കും പരിക്കേറ്റിരുന്നു. തലയിൽ നിന്ന് ചോരയൊലിക്കുന്നവരെയും നേരിൽ കണ്ടു. ആണി ഘടിപ്പിച്ച ലാത്തികളും മരക്കഷ്ണങ്ങളും കൊണ്ടാണു സമരക്കാരെ നേരിടുന്നതെന്നു കേട്ടിരുന്നു. പൊലീസും യൂണിഫോം ഇല്ലാത്തവരും ചേർന്നാണ് അക്രമം അഴിച്ചുവിട്ടത്.
വൈകീട്ട് വരെ ജന്തർമന്തറിൽ ചെലവഴിച്ച ശേഷം മെട്രോ സർവീസുള്ള സ്റ്റേഷനിലേക്കു തിരിച്ചു നടന്നു. മാർച്ചിൽ പങ്കെടുത്ത ശേഷം അർധരാത്രിയോടെ നാട്ടിൽ മടങ്ങിയെത്തുകയും ചെയ്തു. മടങ്ങിയെത്തിയ ശേഷമാണ് സമരം വല്ലാതെ അക്രമാസക്തമായെന്ന് അറിഞ്ഞത്. ഇന്റർനെറ്റ് ഇല്ലാതിരുന്നതിനാൽ സംഭവങ്ങൾ പലതും പിന്നീടാണു പുറംലോകത്തെത്തിയത് എന്ന് മുഹ്സിൻ പറഞ്ഞു. പന്തളം കടക്കാട് പാലക്കാട്ട് പടിഞ്ഞാറ്റിയതിൽ സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന നിസാമുദ്ദീൻ മൗലവിയുടെയും മാജിത നിസാമുദ്ദീന്റെയും മകനാണ് മുഹ്സിൻ എൻ. പത്തനംതിട്ട കാത്തോലിക്കേറ്റ് കോളജ് ബി.കോം ഒന്നാം വർഷ വിദ്യാർഥിയാണ് അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.