മൂന്നിലവ് സഹ. ബാങ്കിലെ വായ്പ തട്ടിപ്പ്; ഇരകൾ ആത്മഹത്യ മുനമ്പിൽ

ഈരാറ്റുപേട്ട: മൂന്നിലവ് സർവിസ് സഹകരണ ബാങ്ക് മുൻ ഭരണസമിതിയുടെ സാമ്പത്തിക ക്രമക്കേടിനെതിരെ തട്ടിപ്പിന് ഇരയായവരും ഓഹരി ഉടമകളും പ്രക്ഷോഭം ആരംഭിച്ചു.

തട്ടിപ്പിന് ഇരയാവരുടെ വസ്തുവിന്മേൽ ജപ്തി ആരംഭിച്ചതിനെ തുടർന്നാണ് ആക്ഷൻ കൗൺസിൽ രൂപവത്കരിച്ച് സമരത്തിന് തുടക്കംകുറിച്ചത്. തട്ടിപ്പ് നടത്തിയവർക്ക് അനുകൂലമായി നിലവിലെ ഭരണസമിതിയും ചേർന്നതോടെ നിരപരാധികളായ നിരവധിപേർ ജപ്തി നടപടിക്ക് വിധേയമായി പെരുവഴിയിലാകും.

ആന്‍റോ അന്‍റണി എം.പിയുടെ സഹോദരൻ പരേതനായ ജയിംസ് ആന്‍റണിയുടെ നേതൃത്വത്തിലുണ്ടായിരുന്ന ഭരണസമിതി 2006 മുതൽ 2015 വരെ മൂല്യമില്ലാത്ത വസ്തുക്കൾ ജാമ്യമായി നൽകിയും ബാങ്കിൽ ലോൺ വെച്ചിരിക്കുന്ന വസ്തുകളുടെ ഉടമ അറിയതെയും ലോണെടുത്ത് സാമ്പത്തിക തട്ടിപ്പ് നടത്തുകയായിരുന്നു. 2016 -17 വർഷത്തിലെ സഹകരണ ഓഡിറ്റിലാണ് സാമ്പത്തിക തട്ടിപ്പ് പുറത്തുവന്നത്. ചതിയിൽപ്പെട്ട ജാമ്യക്കാർ പരാതിയുമായി ബാങ്കിൽ എത്തിയെങ്കിലും ജാമ്യക്കാരെ ബാധിക്കുന്ന പ്രശ്നമല്ലെന്ന് പറഞ്ഞ് പ്രശനം ഒതുക്കിത്തീർക്കുകയായിരുന്നു.

ഓഡിറ്റ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ജില്ല രജിസ്ട്രാർ ഭരണ സമിതി പിരിച്ചുവിടുകയും അംഗങ്ങളെ അയോഗ്യയാക്കുകയും ചെയ്തിരുന്നു. ഭരണസമിതിയും പ്രസിഡന്‍റും ചേർന്ന് മൂന്നിലവ് സഹകരണ ബാങ്കിൽനിന്ന് നൂറിലധികം ലോണുകളിലൂടെ 12 കോടിയോളം രൂപ തട്ടിയെന്നാണ് ആക്ഷൻ കൗൺസിൽ ചെയർമാൻ പറയുന്നത്. കൂടുതൽ ഇരയായിരിക്കുന്നത് മൂന്നിലവിലെ സജീവ കോൺഗ്രസ്‌ പ്രവർത്തകരും അവരുടെ ഭാര്യമാരും ആന്‍റോ ആന്‍റണിയുടെ ബന്ധുക്കളുമാണ്.

ബാങ്ക് പ്രസിഡന്‍റായിരുന്ന ജയിംസ് ആന്‍റണിയുടെ മരണത്തെ തുടർന്നാണ് തട്ടിപ്പ് പുറത്തുവന്നത്. ഓഹരി ഉടമകളുടെ നിരന്തരമായ സമരങ്ങളെ തുടർന്ന് ലോണുകൾ അടച്ച് ബാധ്യത തീർത്തോളാമെന്ന് ഓഹരി ഉടമകൾക്ക് അന്നത്തെ ഭരണസമിതി അംഗങ്ങളും ആന്‍റോ അന്‍റണിയും വാക്ക് നൽകി പ്രശ്നം പരിഹരിക്കുകയായിരുന്നു.

എന്നാൽ, പിന്നീട് വന്ന ഭരണസമിതി ഈട് വസ്തുവിന് വിലയില്ല എന്ന് കണ്ടെത്തിയതോടെ ലോൺ എടുത്തവരുടെ സ്ഥലത്തിന്മേൽ ഈരാറ്റുപേട്ട മുൻസിഫ് കോടതിയിൽ പരാതിനൽകി ജപ്തി നടപടി തുടങ്ങുകയായിരുന്നു. ഈടിന്മേൽ ലക്ഷങ്ങളുടെ ലോൺ കൂട്ടിച്ചേർത്ത് എടുത്ത് വഞ്ചിതരായ 22പേരുടെ സ്വന്തം സ്ഥലത്തിന്മേലാണ് നിലവിൽ കോടതി ജപ്തി നടപടി ആരംഭിച്ചത്. പുതിയ ഭരണസമിതി വായ്പ തട്ടിപ്പ് നടത്തിയവർക്കൊപ്പംനിന്ന് ഇരകളെ ഭീഷണിപ്പെടുത്തുകയാണെന്നും തിരുമറി നടത്തിയ 12 കോടിയോളം മുൻ ഭരണസമിതിയിൽനിന്ന് തിരിച്ചുപിടിക്കാൻ ഉത്തരവ് ഉണ്ടായിട്ടും ഒരുനടപടിയും എടുത്തില്ലയെന്നും തട്ടിപ്പിന് ഇരയായവർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

വാർത്തസമ്മേളനത്തിൽ സി.പി.എം ജില്ല കമ്മിറ്റി അംഗം ജോയി ജോർജ്, ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, ഏരിയ കമിറ്റി അംഗങ്ങളായ കെ.ഒ. ജോർജ്, അനൂപ് കെ.കുമാർ, ആക്ഷൻ കൗൺസിൽ ഭാരവാഹികളായ റോബിൻ എഫ്രം, ബെന്നി ജോസഫ്, മോളി ജയിംസ്,അനു ഷെൽബി, അന്ന റോബിൻ, മൂന്നിലവ് മുൻ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്‍റും കോൺഗ്രസ്‌ നേതാവുമായിരുന്ന ഷേർലി സെബാസ്റ്റ്യൻ, വാർഡ് പ്രസിഡന്‍റുമാരായ സാം പനച്ചിക്കൽ, സുദർശനൻ, ജയിംസ് ജോസ്, എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

Tags:    
News Summary - Bank loan fraud; Victims on the verge of suicide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.