മണല്‍കൊള്ള നാട്ടുകാര്‍ തടഞ്ഞു

with lead കോഴഞ്ചേരി: പമ്പയില്‍ രൂപപ്പെട്ടിട്ടുള്ള പുറ്റുകള്‍ നീക്കംചെയ്യുന്നതിന്റെ മറവില്‍ ഇറിഗേഷന്‍ വകുപ്പ് നടത്തുന്നത് വൻ മണൽകൊള്ളയെന്ന് പരാതി. തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് ഏഴാം വാര്‍ഡില്‍പ്പെട്ട നെടുമ്പ്രയാര്‍ സന്തോഷ് കടവിലാണ് നദി ആറടിയില്‍ അധികം കുഴിച്ച് മണല്‍ നീക്കംചെയ്തത്. നാട്ടുകാര്‍ ഇടപെട്ടതോടെ, ജെ.സി.ബി ഉപയോഗിച്ച് വാരിക്കൂട്ടിയ 150ല്‍പരം ലോഡ് മണല്‍ നദിയിലേക്ക് തിരിച്ചിടാനുള്ള നീക്കം തുടങ്ങി. രണ്ടടി മാത്രം താഴ്ച്ചയുള്ള ഈ ഭാഗത്ത് ആളുകള്‍ കുളിക്കാനും മറ്റും എത്താറുണ്ട്. നദിയുടെ അടിത്തട്ട് കുഴിച്ച് മണ്ണെടുത്തുമാറ്റിയതോടെ ഇവിടം അപകടമേഖലയായി മാറി. കഴിഞ്ഞ ദിവസം സന്തോഷ് കടവിലെ പുറ്റ് നീക്കംചെയ്യാന്‍ എന്ന വ്യാജേന കരാറുകാരന്‍ ജെ.സി.ബിയുമായി എത്തി ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ 150ല്‍ പരം ലോഡ് മണലാണ് വാരിയത്. തേപ്പുമണല്‍, വാര്‍പ്പ് മണല്‍ എന്നീ രണ്ടിനങ്ങളിലായി വേര്‍തിരിച്ച് സമീപമുള്ള മണല്‍പുറത്ത് കൂട്ടിയിട്ടിരിക്കുകയാണ്. വിവരമറിഞ്ഞ് പൊതുപ്രവര്‍ത്തകനായ അനിരാജ് ഐക്കര സ്ഥലത്തെത്തുകയും വിവരം വാര്‍ഡ് മെംബര്‍ റെന്‍സിന്‍ കെ.രാജനെ അറിയിക്കുകയും ചെയ്തു. തുടർന്ന് നാട്ടുകാരും സ്ഥലത്തെത്തി. ഉദ്ദേശം ആറടിയിലധികം താഴ്ചയിലാണ് ഖനനം നടത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു. നദിയില്‍നിന്ന് മാറ്റേണ്ട ചളിപ്പുറ്റുകള്‍ അടയാളപ്പെടുത്തി ബെഞ്ച്മാര്‍ക്ക് നിശ്ചയിച്ച് നദിയുടെ നിരപ്പില്‍നിന്ന് അധികം താഴ്ത്താതെയാണ് പുറ്റ് നീക്കംചെയ്യേണ്ടത്. ഇത് മോണിറ്ററിങ് കമ്മിറ്റിയുടെയോ ഉന്നത ഉദ്യോഗസ്ഥരുടെയൊ സാന്നിധ്യത്തില്‍ മാത്രമേ പാടുള്ളൂ എന്നാണ് നിയമം. മാറ്റുന്ന ചളിയുടെ കൃത്യമായ അളവും രേഖപ്പെടുത്തേണ്ടതുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ സെക്രട്ടറിയും റവന്യൂ, ജലസേചന ഉദ്യോഗസ്ഥരും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്. എന്നാല്‍, ഇതൊന്നും പാലിക്കാതെയാണ് പമ്പയില്‍നിന്ന് മണൽ നീക്കംചെയ്യുന്നത്. ചിത്രം PTL 14 MANAL VARI പുറ്റ് നീക്കം ചെയ്യുന്നതിന്‍റെ മറവില്‍ നെടുമ്പ്രയാര്‍ സന്തോഷ് കടവില്‍നിന്ന് നദികുഴിച്ച് വാരിക്കൂട്ടിയ മണൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.