വിനോദസഞ്ചാരത്തെ വികസിപ്പിക്കാൻ നിർമിച്ച കെട്ടിടം കാടുകയറി

വടശ്ശേരിക്കര: വിനോദസഞ്ചാരത്തെ വികസിപ്പിക്കാൻ നിർമിച്ച കെട്ടിടത്തിൽ കാടും പടലും തഴച്ചുവളരുന്നു. വിനോദസഞ്ചാരികൾക്കും ശബരിമല തീർഥാടകർക്കും ആധുനിക സൗകര്യത്തോടുകൂടിയ വിശ്രമകേന്ദ്രമെന്ന് പ്രഖ്യാപിച്ച് ഒരു പതിറ്റാണ്ട് മുമ്പ് നിർമാണം പൂർത്തീകരിച്ച മൂന്നുനില കെട്ടിടമാണ് കാടുമൂടി സംരക്ഷണമില്ലാതെ നശിക്കുന്നത്. വടശ്ശേരിക്കര പാലത്തിനു സമീപം കല്ലാറിനു തീരത്ത് തരിശുകിടന്ന 30 സെന്റ് ഭൂമി ഏറ്റെടുത്ത് ടൂറിസം വകുപ്പ് നിർമിച്ച കെട്ടിടമാണിത്. 2000 ഫെബ്രുവരിയിൽ നിർമാണം ആരംഭിച്ച കെട്ടിടം 2001 ഡിസംബറിൽ ശബരിമല തീർഥാടകർക്കും ജില്ലയിലെ ഗവി ഉൾപ്പെടെയുള്ള കിഴക്കൻ മേഖലയിലെത്തുന്ന വിനോദസഞ്ചാരികൾക്കുമായി തുറന്നുകൊടുത്തു. താമസസൗകര്യത്തോടുകൂടിയ മുറികൾ, ഡോർമിറ്ററികൾ, ഭക്ഷണശാല എന്നിവക്കുള്ള സൗകര്യത്തോടുകൂടിയാണ് കേന്ദ്രത്തിന്‍റെ നിർമാണം പൂർത്തീകരിച്ചിരിക്കുന്നത്. തുടക്കത്തിൽ ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ നേരിട്ട് സ്ഥാപനം പ്രവർത്തിപ്പിക്കുകയും ആവശ്യക്കാർക്ക് ലഭ്യമാക്കുകയും ചെയ്തു. ഒന്നോ രണ്ടോ വർഷം പിന്നിട്ടപ്പോൾ തന്നെ വിനോദസഞ്ചാര വകുപ്പ് സ്ഥാപനം കൈയൊഴിഞ്ഞു കെട്ടിടത്തിലെ ഭക്ഷണശാല വാടകക്ക് കൊടുക്കാൻ ആരംഭിച്ചു. ഏറ്റവുമൊടുവിൽ കുടുംബശ്രീ നേതൃത്വത്തിൽ കെട്ടിടത്തിന്‍റെ ഒന്നാം നിലയിൽ ഭക്ഷണശാല ഏറെക്കാലം പ്രവർത്തിച്ചെങ്കിലും ഈ സെന്ററിൽ ഫുഡ് ആൻഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഉടൻ ആരംഭിക്കുമെന്ന് പറഞ്ഞു കുടുംബശ്രീ ഹോട്ടലുകാരെ ഒഴിവാക്കി. നാളുകൾ പിന്നിട്ടിട്ടും ഇൻസ്റ്റിറ്റ്യൂട്ടിനുള്ള അനുമതിപോലും ലഭ്യമായില്ലെന്നു മാത്രമല്ല ആയിക്കണക്കിന് ശബരിമല തീർഥാടകരുടെ പ്രധാന വിശ്രമകേന്ദ്രമായ വടശ്ശേരിക്കരയിലെ എല്ലാ സൗകര്യത്തോടും കൂടിയ പിൽഗ്രിം സെന്റർ കാടുകയറി ചോർന്നൊലിച്ചു ചുവരുകൾ വിണ്ടുകീറി നശിച്ചുകൊണ്ടിരിക്കുകയാണ്. കെട്ടിടത്തിനുള്ളിലെ ശുചിമുറികളും വിശ്രമമുറികളുമെല്ലാം സാമൂഹിക വിരുദ്ധരുടെയും തെരുവുനായ്ക്കളുടെയുമെല്ലാം ആവാസകേന്ദ്രമായിട്ടും കെട്ടിടം സംരക്ഷിക്കാനുള്ള നടപടിയൊന്നും ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. പടം: കാടുമൂടിനശിക്കുന്ന ജില്ല ടൂറിസം വകുപ്പിന്‍റെ വടശ്ശേരിക്കരയിലെ പിൽഗ്രിം സെന്‍റർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.