അന്താരാഷ്ട്ര മാതൃദിനം; മകനെ നെഞ്ചോട് ചേർത്ത് ഒരു മാതാവ്

പന്തളം: 38 വയസ്സുള്ള മകനെ ഇപ്പോഴും ചോറുവാരിക്കൊടുത്ത വളർത്തുന്നു മാതാവ്. പന്തളം കടയക്കാട് തൈ തെക്കേതിൽ ഹംസ അമ്മാൾ (78), ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന മകൻ ആഷിഖിനെ (38) നെഞ്ചോട് ചേർത്തുനിർത്തുകയാണ്. പ്രാഥമിക കർത്തവ്യങ്ങൾപോലും നടത്താൻ കഴിയാത്ത മകനെ കുളിപ്പിച്ച്, ഭക്ഷണം വാരിക്കൊടുത്ത് താരാട്ടുപാട്ടി ഉറക്കാറുമുണ്ട് ഈ മാതാവ്. മാതാവിന്‍റെ മടിയിൽ തലവെച്ചാണ് ഉറക്കം. ചില സമയങ്ങളിൽ ഉറക്കെ ഒച്ചവെക്കാറുണ്ടെങ്കിലും അക്രമവാസനയൊന്നും കാണിക്കാറില്ല. ഇപ്പോൾ മാതാവും മകനും മാത്രമാണ് വീട്ടിൽ താമസം. ചോർന്നൊലിക്കുന്ന വീട്ടിൽ 38 വയസ്സുള്ള ആഷിഖിന് ഇപ്പോഴും പരിചരിക്കുകയാണ് ഈ വയോധിക. ജനിച്ച് നാലുവയസ്സുവരെയും കാര്യമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. ആറുമാസം പിന്നിട്ടപ്പോൾ സംസാരശേഷി ഇല്ലാതായെന്ന് മനസ്സിലായി. നാലുവയസ്സ് ആയപ്പോഴേക്കും ശരീരത്തിൽ വിറയൽ അനുഭവപ്പെടുകയും മറിഞ്ഞുവീഴുകയും ചെയ്തു. അക്കാലത്ത് ഡോക്ടറെ കാണാനും മറ്റും സൗകര്യം കുറവായതിനാൽ മകന്‍റെ അസുഖവുമായി മാതാവ് കാലം കഴിച്ചുകൂട്ടി. വർഷങ്ങൾ കഴിഞ്ഞ് പല സന്നദ്ധസംഘടനകളും മകനെ ഏറ്റെടുക്കാൻ തയാറായെങ്കിലും മാതാവ് ഹംസ അമ്മാൾ ആർക്കും വിട്ടുനൽകിയില്ല. 16വർഷം മുമ്പ് പിതാവ് ഹസൻകുട്ടി റാവുത്തർ മരണപ്പെട്ടതോടെ ആഷിഖിന്‍റെ സംരക്ഷണച്ചുമതല മാതാവിന്‍റെ കരങ്ങളിലായി. അഞ്ചു പെൺമക്കളും നാലാം ആൺമക്കളുമുള്ള ഇവരുടെ ഇളയമകനാണ് ആഷിഖ്. പരിസരത്തുള്ള ബന്ധുക്കൾ ഭക്ഷണം തയാറാക്കി നൽകും. ഹംസ അമ്മാൾക്ക് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും മകനെ പരിചരിക്കുന്ന കാര്യത്തിൽ പൂർണ മനസ്സാണ്. മരണംവരെയും മകനെ നോക്കുമെന്ന് മാതാവ് ഹംസ അമ്മാൾ പറഞ്ഞു. ------- ഫോട്ടോ : മകൻ ആഷിഖിനെ പരിചരിക്കുന്ന മാതാവ് ഹംസ അമ്മാൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.