ഭിന്നശേഷിക്കാരായ ദമ്പതികളുടെ വീട്ടില്‍ തീപിടിത്തം: യുവതിക്കും കുഞ്ഞിനും പൊള്ളലേറ്റു

കോഴഞ്ചേരി: ബധിര-മൂക ദമ്പതികള്‍ താമസിക്കുന്ന വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ തീപിടിത്തം. ഭാര്യക്കും മൂന്നുവയസ്സുള്ള കുഞ്ഞിനും പൊള്ളലേറ്റു. ആറന്മുള പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഇടയാറന്മുള നോര്‍ത്ത് കോഴിപ്പാലത്ത് വിനീതിന്‍റെ ഭാര്യ ശ്യാമ (27), മകള്‍ മൂന്നു വയസുള്ള ആദിശ്രീ എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. വെള്ളിയാഴ്ച പുലര്‍ച്ച മൂന്നിനും നാലിനുമിടയിലാണ് സംഭവമെന്നാണ്​ കരുതുന്നത്​. വിനീതും ശ്യാമയും ബധിരരും മൂകരുമാണ്. ഇവരുടെ മകള്‍ക്ക് സംസാരശേഷിയും കേള്‍വിശക്തിയുമുണ്ട്. വയറ്റിലുണ്ടായ അസുഖത്തെ തുടര്‍ന്ന് കുഞ്ഞ് ചികിത്സയിലായിരുന്നു. കഴിഞ്ഞദിവസം രാത്രി കുട്ടി ഒരുപാടുനേരം മൊബൈല്‍ ഫോണില്‍ കളിച്ചതിനെ ചൊല്ലി വിനീതും ശ്യാമയും തമ്മിൽ വഴക്കുണ്ടാക്കിയിരുന്നു. ദേഷ്യപ്പെട്ട് വിനിത് മറ്റൊരു മുറിയിലാണ് കിടന്നുറങ്ങിയത്. പുലര്‍ച്ച ശ്യാമയും കുഞ്ഞും കിടന്ന മുറിയില്‍ തീ കത്തുന്നതുകണ്ടു. ശ്യാമയുടെയും ആദിശ്രീയുടെയും നില ഗുരുതരമാണ്. ഇവരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൊഴിൽ പരിശീലനം തിരുവല്ല: കേരള ഫെഡറേഷൻ ഓഫ് ദ ബ്ലൈൻഡ്​ പത്തനംതിട്ട ജില്ല യൂനിറ്റിന്‍റെ ആഭിമുഖ്യത്തിൽ ആധുനിക തൊഴിൽ പരിശീലനവും ഭിന്നശേഷിക്കാർക്കും അവരുടെ മാതാപിതാക്കൾക്കും വിവാഹപൂർവ ബോധവത്​കരണവും സംഘടിപ്പിക്കുന്നു. തിരുവല്ല മാർത്തോമ കോളജിൽ ശനിയും ഞായറും ആയാണ് പരിപാടി നടക്കുക. സംസ്ഥാന വികലാംക ക്ഷേമ കോർപറേഷന് ചെയർപേഴ്സൻ അഡ്വ. ജയ ഡാളി എം.വി പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച സമാപന സമ്മേളനം മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും. തിരുവല്ല മുനിസിപ്പാലിറ്റി, മാർത്തോമ കോളജ്, തിരുവനന്തപുരം എനർജി മാനേജ്മെന്‍റ്​ സെന്‍റർ എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി. ബി.ജെ.പി പഠനശിബിരം ചരൽക്കുന്നിൽ പത്തനംതിട്ട: ബി.ജെ.പി ജില്ല പഠനശിബിരം ഞായറാഴ്ച രാവിലെ 10ന് ചരൽക്കുന്ന് ഓഡിറ്റോറിയത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്യും. 10വരെ മൂന്ന് ദിവസങ്ങളായി നടക്കുന്ന പഠനശിബിരത്തിൽ ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി മുതൽ മുകളിലേക്കുള്ള ഭാരവാഹികൾ പങ്കെടുക്കും. ചൊവ്വാഴ്ച 3.30ന് ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.