സർബത്തിനെ ഞെട്ടിച്ച് ചെറുനാരങ്ങ വില...

പത്തനംതിട്ട: ചെറുനാരങ്ങയുടെ വില കുതിച്ചുയരുന്നു. സർബത്ത് വിൽപനയടക്കം നിർത്തി ചെറുകിട വ്യാപാരികൾ. വിലക്കയറ്റം നാരങ്ങ വ്യാപാരികളെയും വഴിയോര കച്ചവടക്കാരെയും പ്രതിസന്ധിയിലാക്കി. വേനൽ രൂക്ഷമായതോടെ ചെറുനാരങ്ങക്ക് വൻ ഡിമാൻഡായി. ലഭ്യത വലിയതോതിൽ കുറഞ്ഞിട്ടുണ്ട്. ഇതാണ് വിലക്കയറ്റം രൂക്ഷമാക്കിയത്. അപ്രതീക്ഷിതമായി വില ഉയർന്നതോടെ ജനങ്ങളുടെ ഇഷ്ടപാനീയമായ നാരങ്ങ സർബത്തിന്‍റെ വിൽപന പല ചെറുകിട വ്യാപാരികളും നിർത്തിവെച്ചു. കിലോക്ക് നിലവിൽ 240 മുതൽ 260 വരെയാണ് വിപണിവില. നേരത്തേ ഇത് 40 മുതൽ 60 രൂപ വരെ ആയിരുന്നു. 240 രൂപക്ക് ചെറുനാരങ്ങ വാങ്ങി 20 രൂപക്ക് സർബത്ത് വിൽക്കാൻ കഴിയില്ലെന്ന് വ്യാപാരികൾ പറയുന്നു. ഇതോടെ ഏറ്റവും ചുരുങ്ങിയ ചെലവിൽ ദാഹമകറ്റുന്ന പ്രിയപ്പെട്ട പാനീയമാണ് ഈ വേനൽക്കാലത്ത് അന്യമാകുന്നത്. റമദാൻ- നോമ്പിന്‍റെ ക്ഷീണമകറ്റാൻ നോമ്പുതുറകളിൽ ഏറെ ആശ്രയിക്കുന്നതും ചെറുനാരങ്ങയെയാണ്. വിവാഹ ചടങ്ങുകൾക്കും ഒഴിച്ചുകൂട്ടാനാവാത്ത ചെറുനാരങ്ങ വിവാഹച്ചെലവിന്‍റെ ബജറ്റിനെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. തമിഴ്നാട്ടിൽ ചെറുനാരങ്ങ കൃഷിയിടങ്ങളിൽ സീസൺ അവസാനിച്ചതിനുപിന്നാലെ ചിലയിടങ്ങളിൽ വന്യമൃഗങ്ങളും മയിലുകളും വ്യപകമായി കൃഷി നശിപ്പിച്ചതാണ് ക്ഷാമത്തിന് കാരണമെന്ന് തമിഴ്നാട് സ്വദേശികളായ വഴിയോര കച്ചവടക്കാർ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.