തകർച്ചയിൽ തന്നെ: അടൂരിന് അപമാനമായി സെൻട്രൽ മൈതാനം

അടൂർ: അടൂർ സെൻട്രൽ മൈതാനം അനുദിനം തകരുന്നു. ഗാന്ധി സ്മൃതി മൈതാനമെന്ന് പേരിട്ട് രാഷ്ട്രപിതാവിനെയും അവഹേളിക്കുകയാണ് അധികാരികൾ. അടുത്തിടെ ശക്തമായ മഴയിൽ മൈതാനത്തിലെ രഥചക്രം പിടിപ്പിച്ച മതിലി​ന്‍റെ ഒരുഭാഗം പൂർണമായും തകർന്നുവീണു. മൈതാനത്തി​ന്‍റെ കവാടത്തിലെ മുറിയുടെ കൊത്തുപണികളിലുള്ള കതക് സാമൂഹികവിരുദ്ധർ തീയിട്ട് നശിപ്പിച്ചു. ചിറ്റയം ഗോപകുമാർ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന്​ 15 ലക്ഷം ചെലവിട്ട് ആറുവർഷം മുമ്പാണ് പാർക്ക് നവീകരിച്ചത്. സ്ഥലം മണ്ണിട്ട് നിരപ്പാക്കിയശേഷം മരങ്ങൾക്ക് ചുറ്റും സംരക്ഷണ തറ നിർമിക്കുകയും കളി കോപ്പുകളും ഗേറ്റും സ്ഥാപിച്ചു. ടി.വി കിയോസ്കിന്‍റെ അറ്റകുറ്റപ്പണികളും നടത്തി. ഗാർഡൻ, ബെഞ്ച്, വൈദ്യുതി വിളക്കുകൾ എന്നിവ സ്ഥാപിച്ചു. പെയിന്‍റ്​ ചെയ്തു. എന്നാൽ, ഇവയെല്ലാം നശിച്ചനിലയിലാണ്. മരങ്ങൾക്ക് ചുറ്റും നിർമിച്ച കൽകെട്ട് തകർന്നു. തറയോടുകളുടെ നിറംമങ്ങി നാശാവസ്ഥയിലായി. ഗാർഡൻ ക്രമീകരിച്ചെങ്കിലും അതൊന്നും ഇവിടെ കാണാനില്ല. 75,000 രൂപ ചെലവിട്ട് ജലധാര നിർമിച്ചെങ്കിലും വെള്ളം ഫൗണ്ടനിലെത്തിക്കാൻ സംവിധാനം ഒരുക്കിയില്ല. ഉദ്ഘാടന ദിവസം ടിപ്പറിലെ ടാങ്കറിൽ എത്തിച്ച വെള്ളം ടാങ്കിൽ നിറച്ച് ജലധാര പ്രവർത്തിപ്പിച്ചെങ്കിലും ചടങ്ങ് കഴിഞ്ഞ ഉടൻ ടിപ്പർ പോയതോടെ അതും നോക്കുകുത്തിയായി. സചിവോത്തമ വിളക്കുമരം പ്രകാശിക്കാതെ സംരക്ഷണമില്ലാതെ കിടക്കുകയാണ്. മാലിന്യം മൈതാനത്ത് തള്ളുന്നുമുണ്ട്. 'പമ്പ 95' പദ്ധതിയിൽ ഉൾപ്പെടുത്തി കെ.വി. മോഹൻ കുമാർ ആർ.ഡി.ഒ ആയിരുന്ന സമയത്താണ് ആദ്യം നവീകരണം നടന്നത്. കൂടാതെ ഇലകൾ വീണഴുകി കയറാൻ ആൾക്കാർ അറക്കുന്ന സ്ഥിതിയിൽ മാറി. ഗാന്ധി സ്മൃതിമൈതാനം നവീകരണത്തിന് രൂപരേഖയായതായി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ജനുവരിയിൽ പ്രഖ്യാപനം നടത്തിയിരുന്നു. മരങ്ങൾ നിലനിർത്തി പട്ടണത്തിന്‍റെ പ്രൗഢി വിളിച്ചറിയിക്കുന്ന വിധം എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന്​ 60 ലക്ഷം രൂപ ചെലവിട്ട് നവീകരിക്കുമെന്നാണ് പറഞ്ഞിരുന്നത്. കവാടങ്ങളും ചുറ്റുമതിലും മോടികൂട്ടി നവീകരിച്ച് തറ ടൈൽ പാകി മനോഹരമാക്കാനാണ് ലക്ഷ്യമിടുന്നത്. കുട്ടികളുടെ പാർക്ക്, ഇരിപ്പിടം എന്നിവയും മനോഹരമായ ചിത്രമതിലും കൂടാതെ ഓപൺ സ്റ്റേജ് നവീകരണവും പദ്ധതിയിൽ ഉണ്ടെന്നാണ് പ്രഖ്യാപനം. PTL ADR Maithan അടൂർ 1. സെൻട്രൽ മൈതാനത്തിൽ രഥചക്രങ്ങൾ പിടിപ്പിച്ച ചുറ്റുമതിൽ തകർന്നനിലയിൽ 2. ടി.വി കിയോസ്കിന്‍റെ ഭിത്തിയുടെ സിമന്‍റ്​ പ്ലാസ്റ്ററിങ്​ ഇളകി അപകടാവസ്ഥയിലായ നിലയിൽ 3. ഗാന്ധി സ്മൃതി മൈതാനത്തെ കവാടത്തിലെ മുറിയുടെ കതകുപാളി തീയിട്ട് നശിപ്പിച്ചനിലയിൽ 4. കത്താതെ കിടക്കുന്ന സചിവോത്തമ വിളക്കുമരം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.