മുടന്തൻ ന്യായം പറഞ്ഞ് നടക്കരുത് - അടൂർ പ്രകാശ് എം.പി

പത്തനംതിട്ട: ജനങ്ങൾക്ക് അവകാശപ്പെട്ട ഭൂമിയുടെ പട്ടയം അവർക്ക് നൽകിയേ മതിയാകൂ എന്ന് മുൻ കോന്നി മുൻ എം.എൽ.എയും റവന്യൂ മന്ത്രിയുമായിരുന്ന അടൂർ പ്രകാശ് എം.പി. അല്ലാതെ മുടന്തൻ ന്യായങ്ങൾ പറഞ്ഞ് നടക്കരുത്. വനംവകുപ്പിന് പകരം ഭൂമി നൽകണം എന്നൊക്കെ പറഞ്ഞ് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. കോന്നിയിലെ ആറ് വില്ലേജിലെ പട്ടയം റദ്ദാക്കിയ സർക്കാർ അതിനൊപ്പം അനുവദിച്ച റാന്നി, കാഞ്ഞിരപ്പള്ളി, ഇടുക്കി എന്നിവിടങ്ങളിലെ പട്ടയങ്ങൾ റദ്ദാക്കാത്തതിന്‍റെ കാരണം വെളിപ്പെടുത്തണം. കോന്നിയിൽ പട്ടയം വിതരണം ചെയ്തശേഷം ഞാൻ പോയത് ഇടുക്കിയിലെ പട്ടയ വിതരണത്തിനായിരുന്നു. അവിടെ റദ്ദാക്കിയിട്ടില്ല. രാഷ്ട്രീയപ്രേരിതമായാണ് കോന്നിയിൽ പട്ടയം റദ്ദാക്കിയത്. അന്ന് യു.ഡി.എഫ് സർക്കാർ പട്ടയം നൽകാൻ തീരുമാനമെടുത്തത് ഭൂമി മുഴുവൻ അളന്ന് തിട്ടപ്പെടുത്തി, സ്കെച്ചും പ്ലാനുംവരെ തയാറാക്കിയാണ്. ഈ സ്ഥലങ്ങളെല്ലാം നേരത്തേ കൊല്ലം ജില്ലയുടെ ഭാഗമായിരുന്നപ്പോഴുള്ള ഉത്തരവുണ്ട്. അതിൽ ഈ ഭൂമികൾ ജനങ്ങൾക്ക് വിട്ടുകൊടുക്കാൻ പറയുന്നുണ്ട്. അതനുസരിച്ചാണ് നടപടി സ്വീകരിച്ചത്. പകരം ഭൂമി കണ്ടെത്തണമെന്ന് പറയുന്നതിൽ കാര്യമില്ല. 1977 ജനുവരി ഒന്നിന് മുമ്പേ കൈവശക്കാരായിരുന്നവർക്കാണ് പട്ടയം അനുവദിച്ചത്. അത് വനഭൂമിയല്ല. റവന്യൂ ഭൂമിയാണ്. വനഭൂമിക്ക് പട്ടയം നൽകുന്നതിനാണ് പകരം ഭൂമി നൽകേണ്ടത്. ഉടൻ പട്ടയം നൽകുമെന്ന് പറഞ്ഞാണല്ലോ നിയമസഭ തെരഞ്ഞെടുപ്പുകളെ നേരിട്ടത്. എന്നിട്ട് എന്തേ നൽകാത്തതെന്ന് എൽ.ഡി.എഫ് നേതാക്കൾ വ്യക്തമാക്കണമെന്നും അടൂർ പ്രകാശ് എം.പി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.