നാലുവർഷംമുമ്പ് നവീകരിച്ച് അറ്റകുറ്റപ്പണി നടത്തി എഴുമറ്റൂർ-പടുതോട് ബാസ്റ്റോ റോഡിൽ ദുരിതയാത്രക്ക് അറുതിയില്ല

മല്ലപ്പള്ളി: എഴുമറ്റൂർ-പടുതോട് ബാസ്റ്റോ റോഡ്-ഒന്നിൽകൂടിയുള്ള വാഹനയാത്ര ദുരിതമാകുന്നു. റോഡ് പൂർണമായും തകർന്നു. നാലുവർഷം മുമ്പ് ലക്ഷങ്ങൾ മുടക്കി റീടാറിങ് നടത്തിയിരുന്നു. അതിനുശേഷം മൂന്നുതവണ അറ്റകുറ്റപ്പണികളും നടത്തിയെങ്കിലും റോഡിൽ തകർന്നു. റോഡിന്റെ ദുരവസ്ഥ കാരണം ഇതുവഴിയുള്ള ബസ് സർവിസുകൾ നിലച്ചതിനാൽ യാത്രക്ലേശവും രൂക്ഷമായി. മഴപെയ്ത് കുഴികളിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പെടുന്നത് പതിവാണ്. താലൂക്കിന്റെ വിവിധ പ്രദേശങ്ങളിലെ ക്രഷർ യൂനിറ്റുകളിൽനിന്ന് അമിതഭാരവുമായി നൂറുകണക്കിന് ടിപ്പറുകൾ രാപകലില്ലാതെ മത്സരയോട്ടം നടത്തുന്ന റോഡ് കൂടിയാണിത്. ഏഴ് സ്വകാര്യ ബസുകളും അഞ്ച് കെ.എസ്.ആർ.ടി.സി ബസുകളും നിരവധി ട്രിപ്പുകൾ നടത്തിയിരുന്ന ഈ റോഡിൽ ഇപ്പോൾ രാവിലെയും വൈകുന്നേരങ്ങളിലും രണ്ട് ബസുകൾ മാത്രമാണുള്ളത്. സമീപ റോഡുകളെല്ലാം ഉന്നതനിലവാരത്തിൽ നിർമാണം പൂർത്തിയാക്കിയിട്ടും അഞ്ചര കിലോമീറ്ററുള്ള ബാസ്റ്റോ റോഡ്-ഒന്നിനെ അവഗണിക്കുകയാണെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. കോട്ടയം-കോഴഞ്ചേരി സംസ്ഥാന പാതയെയും പൂവനക്കടവ്-ചെറുകോൽപുഴ റോഡുകളെയും ബന്ധിപ്പിക്കുന്ന പ്രധാന പാത കൂടിയാണിത്. താലൂക്കിന്റെ കിഴക്കൻ പ്രദേശങ്ങളിൽനിന്ന് വെണ്ണിക്കുളം, തിരുവല്ല എന്നിവിടങ്ങളിലേക്ക് പോകുന്നതിനുള്ള എളുപ്പമാർഗം കൂടിയായ ഈ റോഡ് തിരുവല്ല റാന്നി നിയോജക മണ്ഡലങ്ങളിലെ മൂന്ന് പഞ്ചായത്തുകളുടെ അതിർത്തിയിലൂടെയാണ് കടന്നുപോകുന്നത്. ഫോട്ടോ: എഴുമറ്റൂർ-പടുതോട് റോഡിൽ രൂപപ്പെട്ട കുഴികൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.