കായംകുളം-പത്തനാപുരം സംസ്ഥാന പാത: അപകടാവസ്ഥ പരിഹരിക്കാൻ നടപടി

മാധ്യമം ഇംപാക്ട് സ്വന്തം ലേഖകൻ അടൂര്‍: കായംകുളം-പത്തനാപുരം സംസ്ഥാനപാതയില്‍ (എസ്.എച്ച്-അഞ്ച്) വാഹനങ്ങൾക്ക് ഭീഷണിയായ പ്ലാന്‍റേഷൻമുക്ക് മുതൽ പൈപ്പിട്ട് ഇളകിയ സ്ഥലം വരെ നവീകരിക്കാൻ ഭരണാനുമതിയായി. അടൂർ സെൻട്രൽ മുതൽ പ്ലാന്‍റേഷൻമുക്ക് വരെ വിജിലൻസ് അപാകം കണ്ടെത്തി രണ്ടുവര്‍ഷത്തിലേറെയായിട്ടും പരിഹരിക്കാത്തതും പാത കൂടുതല്‍ അപകടാവസ്ഥയിലേക്ക് മാറുന്നതും സംബന്ധിച്ച് 'മാധ്യമം' വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇത് ശ്രദ്ധയിൽപെട്ട മന്ത്രി പി.എ. മുഹമ്മദ് റിയാസ് പൊതുമരാമത്ത് നിരത്ത് വിഭാഗം അടൂർ സബ് ഡിവിഷൻ അസി. എക്സിക്യൂട്ടിവ് എൻജിനീയർക്ക് ഉടനടി പരിഹാരത്തിന് നിർദേശം നൽകി. 92.90 ലക്ഷം രൂപയാണ് കുടിവെള്ള വിതരണ പൈപ്പ് മാറ്റിയിടൽ, കലുങ്ക്, റോഡ് നവീകരണം എന്നിവക്ക് തുക അനുവദിച്ചതെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. പ്ലാന്റേഷൻമുക്ക് മുതൽ ഏഴംകുളം വരെ പാത മുറിച്ചുമാറ്റുന്നതാണ് ആദ്യഘട്ടം. ഇവിടെ പുതിയ റോഡ് നിർമിക്കാനാണ് പദ്ധതി. മറ്റു ഭാഗങ്ങളും ഇതുപോലെതന്നെ നിർമാണം നടത്തും. ഏഴംകുളം ഗ്രാമപഞ്ചായത്ത്-അടൂര്‍ നഗരസഭ അതിര്‍ത്തിയിലെ വെള്ളഞ്ചിപ്പാലത്തിനരികില്‍ പാതയില്‍ വിള്ളല്‍ രൂപപ്പെട്ട് അടര്‍ന്നുമാറിയിടത്തും അപാകത പരിഹരിക്കും. മാടാങ്കുളഞ്ഞിപ്പടിയിലെ കലുങ്ക് പുനർ നിർമിക്കാനും പദ്ധതിയുണ്ട്. ജല അതോറിറ്റി ദ്രുതഗതിയില്‍ പൈപ്പിട്ടതിനുപിന്നാലെ ടാറിങ് നടത്തിയ പട്ടാഴിമുക്ക്-അടൂര്‍ സെന്‍ട്രല്‍ നാലര കി.മീ. ദൂരം പാതയുടെ ഇരുവശങ്ങളും താഴേക്കിരുത്തി അപകടാവസ്ഥയിലായതാണ്. PTL ADR KPROAD കായംകുളം-പത്തനാപുരം സംസ്ഥാനപാത 'മാധ്യമം' വാർത്ത

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.