മന്ത്രി സജി ചെറിയാന്‍ ജനവിരുദ്ധ നടപടികള്‍ അവസാനിപ്പിക്കണം -സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി

ആറന്മുള: സാംസ്കാരികമന്ത്രി സജി ചെറിയാന്‍ നടത്തുന്ന ജനവിരുദ്ധ നടപടികള്‍ അവസാനിപ്പിക്കണമെന്ന് സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി ജില്ല ചെയര്‍മാന്‍ അരുണ്‍ ബാബു ആവശ്യപ്പെട്ടു. മുളക്കുഴ പഞ്ചായത്തില്‍ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ പിഴുതെറിഞ്ഞ കെ-റെയില്‍ കുറ്റി പുനഃസ്ഥാപിക്കുകയും വീട്ടുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്തതിനെതിരെ ആറാട്ടുപുഴയില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സില്‍വര്‍ ലൈന്‍ അലൈൻമെന്റ് കടന്നുപോകുന്ന മുളക്കുഴ പ്രദേശങ്ങളിലെ വീടുകളിലെത്തി കെ-റെയില്‍ പദ്ധതിക്ക് സ്ഥലം വിട്ടുകൊടുത്തില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് പറഞ്ഞ് വീട്ടുടമകളെ ഭീഷണിപ്പെടുത്തുകയാണ് മന്ത്രി സജി ചെറിയാന്‍ ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു. സര്‍വേ നടത്താനും അതിരടയാളക്കല്ല് സ്ഥാപിക്കാനും അധികാരമുള്ളത് ഉദ്യോഗസ്ഥര്‍ക്ക്​ മാത്രമാണ്. മന്ത്രിക്ക് അതിന് അധികാരമില്ല. വ്യക്തിയുടെ വസ്തുവില്‍ അതിക്രമിച്ച് കടന്ന് നിയമം കൈയിലെടുത്ത് കല്ല് നാട്ടിയ മന്ത്രി സജി ചെറിയാന് അധികാരത്തില്‍ തുടരാന്‍ ധാര്‍മികമായി അവകാശമില്ലെന്ന് ജില്ല കണ്‍വീനര്‍ മുരുകേഷ് നടയ്ക്കല്‍ പറഞ്ഞു. പി.എസ്. വിജയന്‍, എസ്. രാധാമണി, വര്‍ഗീസ് ബഥേല്‍, ജോസഫ് വെള്ളിയാംകുന്ന്, ചെറിയാന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലയില്‍ കെ-റെയില്‍ കല്ലിടാന്‍ അനുവദിക്കില്ല -പഴകുളം മധു പത്തനംതിട്ട: ജില്ലയില്‍ കെ-റെയിലിനുവേണ്ടി കല്ലിടാന്‍ ആരെയും അനുവദിക്കില്ലെന്ന്​ കെ.പി.സി.സി ജനറല്‍ സെക്രട്ടറി പഴകുളം മധു. സമരം ചെയ്യുന്ന ജനങ്ങള്‍ക്ക് കോണ്‍ഗ്രസും യു.ഡി.എഫും എല്ലാ സഹായവും നല്‍കും. കല്ലിടാന്‍ സര്‍ക്കാര്‍ തയാറെടുപ്പ് നടത്തുന്നപോലെ എന്ത് വിലകൊടുത്തും അത് തടയാന്‍ ജനങ്ങളും തയാറാണെന്ന കാര്യം അധികൃതര്‍ മറക്കരുത്. ജില്ലയില്‍ ഉണ്ടാകുന്ന എല്ലാ അനിഷ്ടസംഭവങ്ങള്‍ക്കും സര്‍ക്കാര്‍ മാത്രമായിരിക്കും ഉത്തരവാദിയെന്ന് പഴകുളം മധു പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.