മാലിന്യ സംസ്കരണകേന്ദ്രം യു.ഡി.എഫ് കൗൺസിലർമാർ സന്ദർശിച്ചു

പത്തനംതിട്ട: പുതിയ സ്വകാര്യ ബസ് സ്റ്റാൻഡിന്‍റെ വടക്കുഭാഗം കെട്ടിമറച്ച പത്തനംതിട്ട നഗരസഭയുടെ മാലിന്യ സംസ്കരണ കേന്ദ്രം യു.ഡി.എഫ് കൗൺസിലർമാർ സന്ദർശിച്ചു. വീടുകളിൽ നിന്നും കടകളിൽ നിന്നും ശേഖരിക്കുന്ന മാലിന്യം ഇവിടെ തരംതിരിക്കാതെ കൂട്ടിയിട്ടിരിക്കുകയാണ്. കഴിഞ്ഞ കൗൺസിൽ ഇവിടെ സ്ഥാപിച്ച തുമ്പൂർമൂഴി, പ്ലാസ്റ്റിക് ഷ്രെഡിങ് യൂനിറ്റ് എന്നിവയും മാലിന്യംകൊണ്ട് നിറച്ചിരിക്കുകയാണ്. പൊതുജനത്തിന് വീടുകളിൽനിന്ന് ആഹാര അവശിഷ്ടങ്ങളും മറ്റും കൊണ്ടുവെക്കുവാൻ കഴിയാത്ത രീതിയിൽ കെട്ടിമറച്ചു. ഇതിനകത്ത് വലിയ കുഴികൾ ഉണ്ടാക്കിയിട്ടുണ്ട്. ഇതിന് നഗരസഭ അനുമതി നൽകിയിട്ടില്ല. ഇവിടെ മാലിന്യം കുഴിച്ചിട്ട നിലയിലും കാണുന്നുണ്ട്. ക്രിസ് ഗ്ലോബൽ ഏജൻസിക്കാണ് മാലിന്യ സംസ്കരണത്തിന് നഗരസഭ കരാർ നൽകിയത്. നിബന്ധനക്ക് വിരുദ്ധമായ പ്രവർത്തനങ്ങളാണ് ഇവിടെ നടക്കുന്നതെന്ന് കൗൺസിലർമാർ പറഞ്ഞു. യു.ഡി.എഫ് പാർലമെന്‍ററി പാർട്ടി ലീഡർ കെ. ജാസിംകുട്ടി, കൗൺസിലർമാരായ അഡ്വ. എ. സുരേഷ് കുമാർ, റോസ്ലിൻ സന്തോഷ്, അഡ്വ. റോഷൻ നായർ, എം.സി. ഷരീഫ്, സിന്ധു അനിൽ, സി.കെ. അർജുനൻ, ആനി സജി, അംബിക വേണു, അഖിൽ അഴൂർ, ആൻസി തോമസ്, മേഴ്സി വർഗീസ്, ഷീന രാജേഷ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.