തിരുവല്ല കാർഷിക ഗവേഷണകേന്ദ്രത്തിൽ സാമ്പത്തിക തിരിമറി; ഓഫിസ് അറ്റൻഡന്‍റിന് സസ്പെൻഷൻ

പത്തനംതിട്ട: കാർഷിക സർവകലാശാലയുടെ കീഴിലെ തിരുവല്ല കാർഷിക ഗവേഷണകേന്ദ്രത്തിൽ 3.92 ലക്ഷം രൂപ സാമ്പത്തിക തിരിമറി. സംഭവത്തിൽ ഓഫിസ് അറ്റൻഡന്‍റ് കെ.ജി. പുഷ്പകുമാരിയെ സസ്പെൻഡ് ചെയ്തു. കഴിഞ്ഞവർഷം ഡിസംബർ 12 മുതൽ ഫെബ്രുവരി 19വരെ ബാങ്കിൽ അടക്കാൻ ഏൽപിച്ച 3,92,946 രൂപ ഇവർ ബാങ്കിൽ അടക്കാതെ തട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തിയത്. ഇവിടുത്തെ പ്രതിദിന വരുമാനം ബാങ്കിൽ കൊണ്ടുപോയി അടച്ചിരുന്നത് പുഷ്പകുമാരിയാണ്. ഏതാനും നാളുകളായി ഈ കേന്ദ്രത്തിലെ ബാങ്ക് അക്കൗണ്ടുകളുടെ സ്റ്റേറ്റ്മെന്റുകൾ ബാങ്കിൽനിന്ന് വാങ്ങാനുള്ള കത്ത് ബാങ്ക് ഡ്യൂട്ടി ചെയ്തുവന്ന പുഷ്പകുമാരിയുടെ കൈയിൽ നൽകിയിരുന്നെങ്കിലും പല കാരണങ്ങൾ പറഞ്ഞ് സ്റ്റേറ്റ്മെന്റ് ഓഫിസിൽ ഹാജരാക്കിയില്ല. തുടർന്ന് സംശയം തോന്നി സ്റ്റേറ്റ്മെന്റ് ബാങ്കിൽനിന്ന് നേരിട്ട് വാങ്ങി പരിശോധിച്ചപ്പോൾ തുക നിക്ഷേപിച്ചിട്ടില്ലെന്ന് കണ്ടെത്തുകയായിരുന്നു. പരിശോധിച്ചപ്പോൾ ഈ ദിവസങ്ങളിലെ ബാങ്ക് സ്ലിപ്പുകളും കണ്ടില്ല. പുഷ്പകുമാരിയോട് അന്വേഷിച്ചപ്പോൾ തുകകൾ ബാങ്കിൽ നിക്ഷേപിച്ചിട്ടില്ലെന്ന് വാക്കാൽ സമ്മതിച്ചതായി തിരുവല്ല ഗവേഷണകേന്ദ്രം മേധാവി കാർഷിക സർവകലാശാലക്ക് റിപ്പോർട്ട് നൽകി. തുടർന്ന് കാരണം കാണിക്കുന്നതിന് നോട്ടീസ് കൊടുത്തെങ്കിലും അതിന് അവർ മറുപടി നൽകിയില്ല. 26 വർഷത്തെ സർവിസും കാലങ്ങളായി ബാങ്ക് ഡ്യൂട്ടി ചെയ്തുവരുന്ന ആളുമാണ് പുഷ്പകുമാരി. ഈ മാസം മൂന്നിനാണ് അന്വേഷണവിധേയമായി പുഷ്പകുമാരിയെ സസ്പെൻഡ് ചെയ്ത് കാർഷിക സർവകലാശാല ഉത്തരവിറക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.