വന്യമൃഗങ്ങളില്‍നിന്ന് കൃഷി സംരക്ഷണം; പദ്ധതി വേഗം നടപ്പാക്കണം -കലക്ടര്‍

പത്തനംതിട്ട: വന്യമൃഗങ്ങളില്‍നിന്ന് കാര്‍ഷിക വിളയ്ക്ക് സംരക്ഷണം നല്‍കുന്ന പദ്ധതി വേഗം നടപ്പാക്കണമെന്ന് കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. കലക്ടറേറ്റില്‍ ചേര്‍ന്ന പദ്ധതിയുടെ യൂനിറ്റ് കോസ്റ്റ് നിശ്ചയിക്കുന്നതു സംബന്ധിച്ച ജില്ലതല സാങ്കേതിക സമിതി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു കലക്ടര്‍. ജനകീയാസൂത്രണം 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗ്രാമ, ബ്ലോക്ക്, ജില്ല പഞ്ചായത്തുകളുടെ സംയുക്ത പദ്ധതിയാണിത്. ജില്ലയിലെ മലയോര മേഖലയില്‍ വന്യമൃഗങ്ങള്‍ കൃഷിയിടത്തില്‍ വരുത്തുന്ന നാശനഷ്ടം പരിഹരിക്കണമെന്ന ആവശ്യം ജില്ല വികസന സമിതിയിലും ഉയര്‍ന്നിരുന്നു. ഈ പദ്ധതിയുടെ ചെലവില്‍ 30 ശതമാനം വീതം പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും 40 ശതമാനം ജില്ല പഞ്ചായത്തുമാണ് വഹിക്കുന്നത്. ആദ്യഘട്ടമായി ആറ് ബ്ലോക്ക് പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന 24 പഞ്ചായത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. അയിരൂര്‍, മൈലപ്ര ഗ്രാമപഞ്ചായത്തുകളിലും കോയിപ്രം ബ്ലോക്ക് പഞ്ചായത്തിലും ഈ പദ്ധതിക്കായി ഗുണഭോക്താക്കളെ കണ്ടെത്തി കഴിഞ്ഞു. ഈ പദ്ധതി ഗുണകരമാണെന്നും ജില്ലയില്‍ നടപ്പാക്കേണ്ടതാണെന്നും കാര്‍ഷികമേഖലയില്‍ വന്യമൃഗങ്ങളെ കൊണ്ടുള്ള ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമാകുമെന്നും യോഗത്തില്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ എ.ഡി. ഷീല പറഞ്ഞു. ജില്ല പ്ലാനിങ് ഓഫിസര്‍ സാബു സി. മാത്യു, ജില്ല പഞ്ചായത്ത് സെക്രട്ടറി വി.ആര്‍. മുരളീധരന്‍ നായര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.