പന്തളം: മഴ കനക്കുന്ന സാഹചര്യത്തിൽ പന്തളത്ത് സുസജ്ജമായി എൻ.ഡി.ആർ.എഫിൻെറ 25 അംഗ സംഘം ക്യാമ്പ് ചെയ്യുന്നു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിൽ അച്ചൻകോവിലാറ്റിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. കിഴക്കൻമേഖലയിലുണ്ടായ കനത്ത മഴയാണ് ജലനിരപ്പ് വർധിക്കാൻ കാരണം. പന്തളത്ത് സുരക്ഷ മുൻകരുതലിൻെറ ഭാഗമായി എസ്.ഐ കെ.കെ. അശോക് കുമാറിൻെറ നേതൃത്വത്തിലുള്ള 25 ദേശീയ ദുരന്തനിവാരണ സേനാംഗങ്ങൾ കുളനടയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. ബോട്ടും രക്ഷാപ്രവർത്തനത്തിനുള്ള ഉപകരണങ്ങളുമായാണ് ക്യാമ്പ് ചെയ്യുന്നത്. മുങ്ങൽ വിദഗ്ധരും ഇവർക്കൊപ്പമുണ്ട്. ഇവരുടെ സേവനം 24 മണിക്കൂറും ലഭ്യമാണ്. ചൊവ്വാഴ്ച കലക്ടർ എൻ.ഡി.ആർ.എഫ് സംഘവുമായി ചർച്ച നടത്തി മുൻകരുതലുകൾ സ്വീകരിക്കാൻ നിർദേശം നൽകി. മൂന്നുദിവസമായി പെയ്യുന്ന കനത്തമഴയെ തുടർന്ന് അച്ചൻകോവിലാറ്റിൽ ജലനിരപ്പ് ഉയർന്നതോടെ പന്തളത്ത് ആശങ്കയേറുകയാണ്. ജലനിരപ്പിൻെറ തോത് തുമ്പമണിലുള്ള നിരീക്ഷണ കേന്ദ്രത്തിൽനിന്ന് പരിശോധിക്കുന്നുമുണ്ട്. അച്ചൻകോവിലാറിൽ ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അച്ചൻകോവിലാറിൻെറ ഉത്ഭവസ്ഥാനമായ അച്ചൻകോവിലിലും കോന്നി വനപ്രദേശങ്ങളിലുമാണ് കനത്ത മഴ രേഖപ്പെടുത്തിയിട്ടുള്ളത്. തോരാതെ പെയ്യുന്ന മഴയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിത്തുടങ്ങി. മൂടിയൂർക്കോണം, ചേരിയക്കൽ, മേഖലയിലെ ചില പ്രദേശങ്ങളിലെ വീടുകൾ വെള്ളത്താൽ ചുറ്റപ്പെട്ടുകഴിഞ്ഞു. ഗ്രാമീണ റോഡുകളിലും വെള്ളംകയറി. ജില്ലയിലാകമാനം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ വെള്ളപ്പൊക്കം അടക്കമുള്ള പ്രതിസന്ധികളെ നേരിടുന്നതിനുള്ള മുന്നൊരുക്കം പന്തളത്ത് സജ്ജമാക്കിയിട്ടുണ്ട്. ഫോട്ടോ: എൻ.ഡി.ആർ.എഫിൻെറ 25 അംഗ സംഘം പന്തളത്ത് എത്തിയപ്പോൾ 2, മുടിയൂർക്കോണം നാഥനടി കളത്തിലെ വീടുകളിൽ വെള്ളംകയറിയ നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.