പന്തളത്തെ പെട്രോൾ പമ്പ്: അപ്പീൽ നൽകണം -യു.ഡി.എഫ്

പന്തളം: ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന പന്തളത്തെ ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്‍റെ പമ്പ് പൂട്ടണമെന്ന നഗരസഭ തീരുമാനത്തിനെതിരെ ഹൈകോടതി വിധി വന്ന സാഹചര്യത്തിൽ അപ്പീൽ പോകണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടു. പന്തളം ടൗണിന്‍റെ ഹൃദയഭാഗത്തെ ഹിന്ദുസ്ഥാൻ പെട്രോളിയം വക പമ്പ് മൂന്നുവർഷമായി ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുകയായിരുന്നു. നഗരസഭ മുൻ സെക്രട്ടറി ജയകുമാർ പമ്പ് പൂട്ടിച്ചിരുന്നു. ഇതിനെതിരെ പമ്പ് ഉടമ ഹൈകോടതിയിൽ നൽകിയ ഹരജിയിൽ അനുകൂല വിധി സമ്പാദിച്ചത് നഗരസഭ അഭിഭാഷകൻ ഒത്തുകളിച്ചതിനാലാണെന്നും യു.ഡി.എഫ് ആരോപിച്ചു. ലൈസൻസ് പുതുക്കണമെങ്കിൽ സ്ഥല ഉടമയുടെ സമ്മതപത്രം വേണം. അതില്ലാതിരുന്നിട്ടും പമ്പ് തുറക്കാൻ അനുമതി നൽകി ഹൈകോടതിയിൽനിന്ന് വിധിയുണ്ടായത്. പുതിയ അഭിഭാഷകനെ നിയമിക്കണമെന്ന കൗൺസിൽ തീരുമാനം നടപ്പാക്കാതെ പഴയയാളെ തന്നെ നിയമിക്കാൻ സെക്രട്ടറിക്കു കത്തുകൊടുത്ത ചെയർപേഴ്സന്‍റെ നടപടി ദുരൂഹത വർധിപ്പിക്കുന്നെന്നും യു.ഡി.എഫ് കൗൺസിലർമാരായ കെ.ആർ. വിജയകുമാർ, കെ.ആർ. രവി, പന്തളം മഹേഷ്, സുനിത വേണു, രത്നമണി സുരേന്ദ്രൻ എന്നിവർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.