പത്തനംതിട്ട: കോടികളുടെ തട്ടിപ്പ് നടന്ന മൈലപ്ര സർവിസ് സഹ. ബാങ്കിൽ നിക്ഷേപകർക്ക് നൽകാൻ പണമില്ലാത്തതിനാൽ തിങ്കളാഴ്ച തുറന്നില്ല. കഴിഞ്ഞ ദിവസങ്ങളിൽ കൂട്ടത്തോടെ നിക്ഷേപകർ പണം ആവശ്യപ്പെട്ട് ബാങ്കിൽ എത്തിയിരുന്നു. എന്നാൽ, ആർക്കും നൽകാൻ കഴിഞ്ഞില്ല. പലരും ബാങ്കിൽ ബഹളം വെച്ചതോടെ പൊലീസെത്തി ഭരണസമിതി അംഗങ്ങളെ വരുത്തി ചർച്ച നടത്തിയശേഷം പറഞ്ഞുവിട്ടു. പണം കിട്ടാതായതോടെ നൂറുകണക്കിന് നിക്ഷേപകർ വിഷമിക്കുകയാണ്. തിങ്കളാഴ്ചയും നിരവധിപേർ എത്തിയെങ്കിലും അടഞ്ഞുകിടക്കുന്നതാണ് കണ്ടത്. നിക്ഷേപകരുടെ നേതൃത്വത്തിൽ ആക്ഷൻ കൗൺസിൽ രൂപവത്കരിച്ച് സമരപരിപാടികൾ ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്. ജീവനക്കാർ ബാങ്കിൽ എത്താനും ഭയക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ നിക്ഷേപകരുടെ ശകാരങ്ങൾ മുഴുവൻ ജീവനക്കാർക്ക് കേൾക്കേണ്ടിവന്നു. ഇതിനിടെ മൂന്ന് ജീവനക്കാരെ ബാങ്ക് പ്രസിഡന്‍റ് സസ്പെൻഡ് ചെയ്തത് ജീവനക്കാരുടെയും മൈലപ്രയിലെ സി.പി.എം നേതൃത്വത്തിൻെറയും പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. സസ്പെൻഡ് ചെയ്യപ്പെട്ട ജീവനക്കാരിൽ ഒരാൾ സി.പി.എമ്മിൻെറ ബ്രാഞ്ച് സെക്രട്ടറി കൂടിയാണ്. നിക്ഷേപകർക്ക് ഒപ്പംനിന്ന് സമരപരിപാടികൾക്ക് നേതൃത്വം കൊടുക്കാനാണ് സി.പി.എമ്മിൻെറ രണ്ട് ലോക്കൽ കമ്മിറ്റികളുടെയും തീരുമാനം. സി.പി.എം ഏരിയ കമ്മിറ്റി അംഗം കൂടിയായ ബാങ്ക് പ്രസിഡന്‍റ് ജെറി ഈശോ ഉമ്മനെ പാർട്ടിയിൽനിന്ന് പുറത്താക്കണമെന്നും അവർ ആവശ്യപ്പെടുന്നു. പ്രസിഡന്‍റും ഭരണസമിതി അംഗങ്ങളും മുൻ സെക്രട്ടറിയും കൂടിച്ചേർന്ന് നടത്തിയ അഴിമതിക്കെതിരെ വിവിധ ഇടങ്ങളിൽനിന്നുള്ള പ്രതിഷേധം ശക്തമായിരിക്കുക. 3.94 കോടിയുടെ ക്രമക്കേടിൽ സെക്രട്ടറിയായിരുന്ന ജോഷ്വ മാത്യുവിനെ മാത്രമാണ് പൊലീസ് പ്രതിചേർത്തത്. പ്രസിഡന്‍റിനെ സംരക്ഷിക്കാൻ സി.പി.എം ജില്ല നേതൃത്വത്തിൻെറ ഇടപടൽ നടക്കുന്നതായും ആരോപണം ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം സി.പി.എമ്മും തിങ്കളാഴ്ച ബി.ജെ.പിയും പ്രസിഡന്‍റിൻെറ വീട്ടിലേക്ക് പ്രകടനം നടത്തി. സി.പി.ഐയും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. കോവിഡ് കാരണമാണ് ബാങ്ക് പ്രതിസന്ധിയിൽ ആയതെന്ന പ്രസിഡന്‍റിൻെറ പ്രസ്താവന കള്ളമാണെന്ന് മുൻ ബോർഡ് അംഗം ഗീവർഗീസ് തറയിൽ പറഞ്ഞു. അനുബന്ധ സ്ഥാപനമായ ഗോതമ്പ് ഫാക്ടറി നഷ്ടത്തിലാണെന്നുകാട്ടി 2018 ഡിസംബറിൽ ഭരണസമിതി തന്നെ ജോയൻറ് രജിസ്ട്രാർക്ക് നൽകിയ കത്തിൽ 20 കോടിയുടെ ബാധ്യതയുള്ളതായി വ്യക്തമാക്കിയിരുന്നതായി അദ്ദേഹം പറഞ്ഞു. 2014 മുതൽ തകർച്ച ആരംഭിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.