കൊടുമൺ: കൊടുമണ്ണിൽ കെ.എസ്.ഇ.ബി സെക്ഷൻ ഓഫിസ് വേണമെന്ന ആവശ്യം ചെന്നുപതിക്കുന്നത് ബധിരകർണങ്ങളിൽ. കറന്റ്പോയാൽ പുനഃസ്ഥാപിക്കാൻപോലും ആരും എത്താത്തതിനാലാണ് സെക്ഷൻ ഓഫിസ് വേണമെന്ന ആവശ്യം കൊടുമണ്ണുകാർ ഉയർത്തുന്നത്. വീണ്ടും മഴക്കാലമെത്തുന്നതിനാൽ ഇടക്കിടെ വൈദ്യുതി മുടങ്ങാനുള്ള സാധ്യത ഏറെയാണ്. അടുത്തെങ്ങും ഓഫിസ് ഇല്ലാത്തതിനാൽ അറ്റകുറ്റപ്പണി നടത്തി വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചുകിട്ടാൻ മണിക്കൂറുകൾ കാത്തിരിക്കേണ്ട ഗതികേടിലാണ് ഇവിടത്തുകാർ. സെക്ഷൻ ഓഫിസില്ലാത്തതിനാൽ പുതിയ വൈദ്യുതി കണക്ഷൻ എടുക്കുന്നതിനും ബിൽ അടക്കുന്നതിനും വൈദ്യുതി തകരാറുകൾ അറിയിച്ച് പരിഹരിക്കുന്നതിനും കൊടുമണ്ണുകാർക്ക് കിലോമീറ്ററുകൾ താണ്ടണം. പഞ്ചായത്തിന്റെ വടക്കുഭാഗത്തുള്ളവർ കൈപ്പട്ടൂരും വടക്ക് പടിഞ്ഞാറുള്ളവർ പന്തളം തെക്കേക്കരയിലും തെക്ക് പടിഞ്ഞാറ് ഭാഗത്തുള്ളവർ അടൂരും തെക്ക് ഭാഗത്തുള്ളവർ ഏഴംകുളത്തും കിഴക്ക് ഭാഗത്തുള്ളവർ കലഞ്ഞൂരുമാണ് സെക്ഷൻ ഓഫിസ് സേവനത്തിനായി പോകുന്നത്. കൊടുമൺ പഞ്ചായത്തിലെ ഏറിയഭാഗവും ഏഴംകുളം സെക്ഷൻ ഓഫിസിന്റെ പരിധിയിലാണ്. എന്നാൽ, ഈ ഓഫിസിന് താങ്ങാവുന്നതിലേറെ ജോലിഭാരമുണ്ട്. അടൂർ മുനിസിപ്പാലിറ്റി, ഏനാദിമംഗലം പഞ്ചായത്ത്, ഏറത്ത് പഞ്ചായത്ത് എന്നിവിടങ്ങളിലെ കുറച്ച് വൈദ്യുതി ഉപയോക്താക്കളും ഏഴംകുളം പഞ്ചായത്തിലെ മുഴുവൻ ഉപയോക്താക്കളും ഏഴംകുളം സെക്ഷൻ ഓഫിസിന്റെ പരിധിയിലാണ്. അതിനാൽ ഇവിടത്തെ ജീവനക്കാർക്ക് ജോലി ഏറെയുണ്ട്. കാറ്റുംമഴയും മൂലം മരങ്ങൾ ഒടിഞ്ഞുവീണ് വൈദ്യുതി ബന്ധം തകരാറിലാകുമ്പോൾ ഏഴംകുളത്തെയും പരിസര പ്രദേശങ്ങളിലെയും തകരാറുകൾ പരിഹരിച്ചശേഷമേ കൊടുമൺ ഭാഗത്തേക്ക് വരുകയുള്ളൂ. വർഷങ്ങൾക്ക് മുമ്പ് കൊടുമണ്ണിൽ ഒരു ബിൽ കലക്ഷൻ സെന്റർ പ്രവർത്തിച്ചിരുന്നു. അത് പിന്നീട് നിർത്തലാക്കി. ഈയടുത്ത കാലത്തുവരെ പട്ടന്തറയിൽ ഒരു ഓവർസിയർ ഓഫിസും പ്രവർത്തിച്ചിരുന്നു. അതും നിർത്തലാക്കി. കൊടുമണ്ണിൽ കെ.എസ്.ഇ.ബി സെക്ഷൻ ഓഫിസ് അനുവദിക്കണമെന്നുകാണിച്ച് രണ്ടുവർഷം മുമ്പ് അന്നത്തെ വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണിക്ക് പഞ്ചായത്ത് അധികൃതർ നിവേദനം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.