അനധികൃത മദ്യവിൽപനശാലകൾ പെരുകുന്നു

മലയോര മേഖലകൾ കേന്ദ്രീകരിച്ച് വാറ്റ് ചാരായ നിർമാണവും സജീവമാണ് മല്ലപ്പള്ളി: താലൂക്കിന്‍റെ കിഴക്കൻ പ്രദേശങ്ങളിൽ അനധികൃത വിദേശ മദ്യവിൽപന തകൃതി. കോട്ടാങ്ങൽ, കൊറ്റനാട്, എഴുമറ്റൂർ പഞ്ചായത്ത്​ പ്രദേശങ്ങളിൽ മദ്യവിൽപന വ്യാപകമാണ്. സർക്കാർ വിദേശമദ്യ ചില്ലറ വിൽപനശാലകളിൽനിന്ന്​ വാങ്ങുന്ന മദ്യം വീടുകളിലും റബർ തോട്ടങ്ങളിലും മറ്റു രഹസ്യകേന്ദ്രങ്ങളിലും സൂക്ഷിച്ചശേഷം ആവശ്യക്കാർക്ക് അവർ പറയുന്ന സ്ഥലങ്ങളിൽ എത്തിച്ചുകൊടുക്കും. അമിതലാഭം ലഭിക്കുന്നതിനാൽ ഇത്തരം കച്ചവടക്കാർ ദിനംപ്രതി വർധിച്ചുവരുകയാണ്. ഓട്ടോറിക്ഷകളിൽ മദ്യം എത്തിച്ചുനൽകുന്ന സംഘങ്ങളും ഏറെയുണ്ട്. ഇതിൽ ഏറെയും യുവാക്കളാണ്. മലയോര മേഖലകൾ കേന്ദ്രീകരിച്ച് വാറ്റ് ചാരായ നിർമാണവും സജീവമാണ്. മദ്യവിൽപന നടക്കുന്ന സ്ഥലങ്ങളിലെ ചില റോഡുകളിൽ സന്ധ്യ സമയങ്ങളിൽ വൻതിരക്കാണ് അനുഭവപ്പെടുന്നത്. അധികൃതരുടെ അറിവോടെയാണ് മദ്യവിൽപനക്കാർ തഴച്ചുവളരുന്നതെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്. സർക്കാർ മദ്യശാലകളിൽ ഇത്തരം കച്ചവടക്കാർക്ക് പ്രത്യേക സൗകര്യംവരെ ബന്ധപ്പെട്ടവർ ചെയ്തുകൊടുക്കുന്നതായും പറയപ്പെടുന്നു. ഇവർക്ക് ക്യൂ നിൽക്കേണ്ട. ആവശ്യക്കാർ വർധിക്കുന്നതിനാൽ ചില പ്രദേശങ്ങളിൽ മിനി ബാറുകൾ വരെ പ്രവർത്തിക്കുന്നുണ്ട്. വ്യാപാരം കുറഞ്ഞ കടകളും പെട്ടിക്കടകളും മദ്യപാനത്തിനുവേണ്ട സൗകര്യം ഒരുക്കിനൽകുന്നതായും പരാതിയുണ്ട്. മദ്യപസംഘങ്ങളുടെ വിളയാട്ടം കാരണം സ്ത്രീകൾക്കും കുട്ടികൾക്കും വഴിനടക്കാൻപോലും കഴിയാത്ത അവസ്ഥയാണ്. എക്സൈസ്, പൊലീസ് അധികാരികൾ പരിശോധന കർശനമാക്കണമെന്ന ആവശ്യം ശക്തമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.