വില്ലനായി വേനൽമഴ: നെല്ലുസംഭരണം വൈകും

പന്തളം: വേനൽമഴ വില്ലനായതോടെ ജില്ലയിലെ നെല്ലുസംഭരണം ജൂൺ പകുതി വരെ നീണ്ടേക്കും. മഴക്കു പുറമെ, ചില പാടങ്ങളിൽ വിതക്കാൻ വൈകിയതും മില്ലുകാരുമായുള്ള തർക്കവുമാണ് ഈ മാസം പൂർത്തിയാകേണ്ടിയിരുന്ന സംഭരണം ജൂണിലേക്കു കൂടി നീട്ടേണ്ട സ്ഥിതി ഉണ്ടാക്കിയതെന്നു സപ്ലൈകോ അധികൃതർ പറഞ്ഞു. എങ്കിലും പരമാവധി സംഭരണം ഈ മാസം തന്നെ പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. 1,20,000 മെട്രിക് ടൺ ആയിരുന്നു ഇത്തവണ ജില്ലയിൽനിന്ന് പ്രതീക്ഷിച്ചിരുന്ന വിളവെങ്കിലും മഴ പ്രതികൂലമായതിനാൽ ഇത് ലഭിച്ചില്ല. ദിവസേന 1500 മെട്രിക് ടൺ എന്ന കണക്കിൽ 86,000 മെട്രിക് ടൺ നെല്ല് സംഭരിച്ചിട്ടുണ്ട്. ഇനി 13,000 മെട്രിക് ടൺ സംഭരിക്കാൻ ബാക്കിയുണ്ടാകുമെന്നാണു കരുതുന്നത്. ഏക്കറിന് 3000 മെട്രിക് ടൺ വരെയാണ് ജില്ലയിൽ നെല്ല് സംഭരിക്കുന്നത്. അതിൽ കൂടുതൽ വന്നാൽ കൃഷി ഓഫിസറുടെ സമ്മതപത്രം ലഭിച്ച ശേഷം സംഭരിക്കും. സംഭരിക്കുന്ന നെല്ലിലെ ഈർപ്പം 17 ശതമാനം വരെയാകാമെന്നാണു കണക്ക്. എന്നാൽ, മഴ കനത്തതോടെ ഇതിൽ ഏറ്റക്കുറച്ചിൽ ഉണ്ടായി. കേട്, നിറം മാറൽ, പതിര് തുടങ്ങിയവയുടെ അളവുകൂടി പരിശോധിച്ചു ഗുണമേന്മ ഉറപ്പാക്കിയ ശേഷമാണ് സംഭരണം ആരംഭിക്കുന്നത്. സംഭരിച്ച നെല്ലിന്‍റെ തുക ഇനത്തിൽ 130 കോടി രൂപ കർഷകർക്ക് വിതരണം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.