പറക്കോട് അനന്തരാമപുരം ചന്ത നവീകരണം: രൂപരേഖയും എസ്റ്റിമേറ്റും തയാറായി

അടൂർ: പറക്കോട് അനന്തരാമപുരം ചന്ത നവീകരണത്തിന് രൂപരേഖയും എസ്റ്റിമേറ്റും തീരദേശ വികസന കോർപറേഷൻ തയാറാക്കി. മത്സ്യമാർക്കറ്റ് രണ്ട് നിലകളിലായി 47,802.5 മീറ്റർ ചതുരശ്രയടിയിൽ ഹൈടെക് രീതിയിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഒന്നാം നിലയിൽ 27,286.55 ചതുരശ്രയടിയും രണ്ടാം നിലയിൽ 20516.00 ചതുരശ്രയടിയുമാണ്. ആധുനികരീതിയിൽ നിർമിക്കുന്ന കെട്ടിടത്തിൽ മത്സ്യ വിപണനത്തിനായി 16 ചില്ലറ വിൽപന ഔട്ട്ലറ്റുകൾ, 10 ബുച്ചർ സ്റ്റാളുകൾ, 44 മത്സ്യ സ്റ്റാളുകൾ, 12 പച്ചക്കറിക്കടകൾ, ഓപൺ മാർക്കറ്റ് സംവിധാനം, കോൾഡ് സ്റ്റോറേജ് സംവിധാനം, ക്രമീകരണ മുറി, ശുചിമുറി, സാധനങ്ങൾ കയറ്റിറക്കു സംവിധാനം എന്നിവ ഒരുക്കും. ഓഫിസ് മുറി, കമ്യൂണിറ്റി ഹാൾ, കാർ പാർക്കിങ് എന്നിവയും ഉൾപ്പെടുന്നു. ഓരോ മത്സ്യ സ്റ്റാളിലും സ്റ്റെയിൻലെസ് സ്റ്റീലിൽ തീർത്ത ഡിസ്​പ്ലേ ടേബിളുകൾ, സ്റ്റീൽ സിങ്കുകൾ എന്നിവ ഉണ്ടാകും. പൊതുജനങ്ങൾക്ക് സൗകര്യപ്രദമായി മത്സ്യം വാങ്ങാവുന്ന തരത്തിലാണ് ചന്തയുടെ രൂപരേഖ ഡിസൈൻ ചെയ്തിരിക്കുന്നത്. ശുചിത്വം ഉറപ്പുവരുത്താൻ ഡ്രെയിനേജ് സംവിധാനം, മലിനജല സംസ്കരണ പ്ലാന്‍റ്​ എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മഴവെള്ള സംഭരണി, സോളാർ പാനൽ സംവിധാനം എന്നിവയും ചന്തയിലുണ്ടാകും. എസ്റ്റിമേറ്റ് പ്രകാരം ആകെ തുക 14 കോടി രൂപ വരുമെന്ന് പ്രതീക്ഷിക്കുന്നതായി നഗരസഭ അധ്യക്ഷൻ ഡി. സജി പറഞ്ഞു. PTL ADR Market പറക്കോട് അനന്തരാമപുരം ചന്ത നവീകരണത്തിന് തീരദേശ വികസന കോർപറേഷൻ തയാറാക്കിയ രൂപരേഖ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.