കോട്ടായി: ജനവാസ മേഖലയിൽ വിദൂരങ്ങളിൽ നിന്നു വരെ മൃതദേഹങ്ങൾ കൊണ്ടുവന്ന് സംസ്‌കരിക്കുന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ. കോട്ടായി പഞ്ചായത്തിലെ നാലാം വാർഡിൽ അയ്യം കുളം ഓടനൂർ പ്രദേശത്തെ സിദ്ധാശ്രമത്തിലാണ് ചുറ്റും നിരവധി കുടുംബങ്ങൾ താമസിക്കുന്നത് അവഗണിച്ച് നിയമപരിധിയോ ദൂരപരിധിയോ പാലിക്കാതെ മൃതദേഹങ്ങൾ സംസ്കരിക്കുന്നുവെന്ന പരാതി ഉയർന്നത്. ജില്ലയുടെ പല ഭാഗങ്ങളിൽ നിന്ന് മാത്രമല്ല, സംസ്ഥാനത്തിനു പുറത്തുനിന്നു വരെ ഇവിടേക്ക് മൃതദേഹങ്ങൾ എത്തിക്കാറുണ്ടെന്നും സാമ്പത്തിക നേട്ടം ഉദ്ദേശിച്ചാണ് ഇത് അനുവദിക്കുന്നതെന്നും പ്രതിഷേധക്കാർ പറയുന്നു.
കഴിഞ്ഞ ദിവസം വിദൂര പ്രദേശത്തുനിന്ന് എത്തിച്ച മൃതദേഹം സംസ്‌കരിക്കാനൊരുങ്ങവെ സമീപവാസികൾ പ്രതിഷേധമറിയിച്ചതിനെ തുടർന്ന് കോട്ടായി പൊലീസ് സ്ഥലത്തെത്തി. കോട്ടായി ഗ്രാമപഞ്ചായത്തിനാണ് നിലപാടെടുക്കാൻ അധികാരമുള്ളതെന്ന് പൊലീസ് അറിയിച്ചു. ഇതനുസരിച്ച് നാട്ടുകാർ ഒപ്പിട്ട ഭീമ ഹരജി പഞ്ചായത്തിന് സമർപ്പിച്ച് പരിഹാരത്തിനായി കാത്തിരിക്കുകയാണ്. പ്രതിഷേധം രൂക്ഷമാകാതിരിക്കാനും കൈവിട്ടുപോകാതിരിക്കാനും പഞ്ചായത്ത് അധികൃതർ അടിയന്തരമായി ഇടപെട്ട് പരിഹരിക്കണമെന്നും തിങ്ങിത്താമസിക്കുന്ന വീടുകൾക്കിടയിൽ മൃതദേഹം സംസ്‌കരിക്കുന്നത് അവസാനിപ്പിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.