കാപ്പുപറമ്പിലെ യുവാക്കൾ പാട്ടത്തിനെടുത്ത ഭൂമിയിൽ നിർമിച്ച മൈതാനം
അലനല്ലൂർ: ഫുട്ബാൾ കളിക്കാൻ സ്ഥലമില്ലാതെ നിരാശയിലായ തിരുവിഴാംകുന്ന് കാപ്പുപറമ്പിലെ യുവാക്കൾക്ക് പ്രതീക്ഷയുടെ കിക്ക് ഓഫ്. യുവാക്കളുടെ കൂട്ടായ്മയിൽ കളിക്കാനായി സാകാര്യ വ്യക്തിയുടെ സ്ഥലം വായ്പക്ക് എടുത്താണ് അവരുടെ മോഹം സാധ്യമാക്കിയത്. കാടുപിടിച്ച് കിടന്ന ഒരേക്കർ സ്ഥലം മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് നിരത്തി മനോഹരമായ കളിസ്ഥലമാക്കുകയും ചെയ്തു.
മാസങ്ങൾക്ക് മുമ്പ് ‘കാപ്പുപറമ്പിന് ഒരു ഗ്രൗണ്ട്’എന്ന വാട്സപ്പ് കൂട്ടായ്മക്ക് രൂപം നൽകിയാണ് പണം സ്വരൂപിച്ചത്. താൽകാലിക ഗ്രൗണ്ട് നിർമാണത്തിന് ഭൂമി നികത്താൻ ഒരു ലക്ഷത്തിലധികം ചെലവ് വന്നു. 11 മാസത്തിന് പാട്ടത്തിനായി തൊണ്ണൂറായിരം രൂപയാണ് നൽകുന്നത്. മൈതാനത്ത് അഖില കേരള ഫുട്ബാൾ ടൂർണമെൻറ് സംഘടിപ്പിച്ചും വ്യക്തികളിൽനിന്ന് ധനസഹായം വാങ്ങിയും ഗ്രൗണ്ട് നിലനിർത്താനാണ് യുവാക്കളുടെ പദ്ധതി. ഉദ്ദേശിച്ച തുക സ്വരൂപിക്കാൻ കഴിഞ്ഞാൽ മൈതാനത്തിന് സ്വന്തമായൊരു ഭൂമി വാങ്ങാനും നാട്ടുകാർക്ക് പദ്ധതിയുണ്ട്. കളിസ്ഥലം ഒരുക്കിയതോടെ ചെറിയ ടീമുകളായി ലീഗ് അടിസ്ഥാനത്തിലുള്ള ടൂർണമെൻറുകൾ സംഘടിപ്പിച്ച് വരികയാണ്. ഷാനീർ മണലടി, നൗഷാദ്, മുസ്തഫ, പി. മുഫ്സിൽ, യാസിർ, ഷിഹാബ്, ജെബിൻ, വീരാൻകുട്ടി, അൻവർ, ഒ.പി. ഷിഹാബ്, ഫൈസൽ, ജെറിഷ്, ഷബീർ, ജുനൈസ്, അഷറഫ്, റഹ്മത്ത്, ഷാജഹാൻ, ഷൗക്കത്ത് ഏറാടൻ, ഒ.പി. ഫിറോസ് തുടങ്ങി നിരവധി യുവാക്കളുടെ കൂട്ടായ്മയിലാണ് താൽകാലിക മൈതാനം സജ്ജമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.