പത്തിരിപ്പാല: സംസ്ഥാന പാത മങ്കരയിലെ വെള്ളക്കെട്ടിന് പരിഹാരമായി. മങ്കര ചവിറ്റിലതോട് ഭാഗത്തെ വെള്ളക്കെട്ടിനാണ് പൊതുമരാമത്തിന്റെ സഹകരണത്തോടെ നടന്ന പ്രവൃത്തികളിൽ പരിഹാരമായത് . മഴക്കാലമായതോടെ വെള്ളം കെട്ടിനിൽക്കുന്നത് വാഹനാപകടത്തിന് കാരണമാകുന്നതായി മാധ്യമം വാർത്ത നൽകിയിരുന്നു. നിരവധി അപകടങ്ങൾ ഉണ്ടായ മേഖല കൂടിയാണ് ഇവിടം. കഴിഞ്ഞ വർഷങ്ങളിൽ വാഹനാപകടത്തിൽ ഒരാൾ മരണപ്പെട്ടിരുന്നു.
റോഡിന്റെ ഇറക്കവും മിനുസവും കൂടാതെ വെള്ളക്കെട്ടും അപകടങ്ങൾക്ക് കാരണമായിരുന്നു. പാതയിലെ അഴുക്കുചാൽ മണ്ണടഞ്ഞ് കിടക്കുന്നത് മൂലം വെള്ളം പാതയിലേക്കൊഴുകുന്നതിനെ തുടർന്നാണ് വലിയ വെള്ളക്കെട്ട് ഇവിടെ രൂപപ്പെട്ടത്. സംസ്ഥാന പാതയിലെ വെള്ളക്കെട്ട് യാത്രക്കാർക്ക് ദുരിതമാവുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം മാധ്യമം ചിത്രം സഹിതം വാർത്ത നൽകിയിരുന്നു. തുടർന്നാണ് നടപടിയായത്. പാതക്കിരുവശവുമുള്ള മണ്ണും അഴുക്കുചാലിലെ അടഞ്ഞ മണ്ണും മണ്ണ്മാന്തി യന്ത്രം ഉപയോഗിച്ച് നീക്കുകയും തൊഴിലാളികളെ ഉപയോഗിച്ച് അടഞ്ഞ ചാലിലെ മണ്ണ് നീക്കം ചെയ്യുകയും ചെയ്തതോടെയാണ് വെള്ളക്കെട്ടിന് പരിഹാരം കണ്ടതെന്ന് സ്ഥലം സന്ദർശിച്ച മണ്ണൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ശശി, പഞ്ചായത്തംഗം വി.എം. അൻവർ സാദിക്ക് എന്നിവർ അറിയിച്ചു. മണ്ണൂർ കൂട്ടുമുക്കിലും അഴുക്കുചാലിലെ മണ്ണ് നീക്കാനുള്ള നടപടി സ്വീകരിച്ചതായും പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.