കെ. മുഹമ്മദ് ജാസിൽ, പി.കെ. ആയിശ മുന്ന
പാലക്കാട്: ഗസ്സയും കുഞ്ഞുങ്ങളും ബാലികമാർക്കെതിരെയുള്ള ക്രൂരതയും പാട്ടിന് വിഷയമാക്കി പുതുതലമുറയിലെ ഗായകർ. യു.പി, ഹൈസ്കൂൾ അറബി പദ്യപാരായണത്തിലാണ് ഫലസ്തീൻ പൈതങ്ങളും ഇന്ത്യൻ ബാല്യങ്ങളും പ്രമേയമായത്. ഭൂരിഭാഗം വിദ്യാർഥികളും നൗഫൽ മയ്യിൽ രചിച്ച യുദ്ധത്തിനിരയായ കുഞ്ഞുങ്ങളെപ്പറ്റിയുള്ള അറബി പദ്യം ആലപിച്ചു. കമല സുരയ്യയും വേദിയിൽ വിഷയമായി. ഇന്ത്യൻ ബാല്യങ്ങളുടെ യാതനകൾ ആസ്പദമാക്കി മുഹ് യുദ്ദീൻ വാണിമേൽ രചിച്ച ഇന്ത്യൻ ചരിത്ര സംഭവം എന്ന അറബി പദ്യം പാരായണം ചെയ്ത ഒറ്റപ്പാലം പനമണ്ണ എ.യു.പി സ്കൂളിലെ കെ. മുഹമ്മദ് ജാസിലിനാണ് യു.പി വിഭാഗം അറബി പദ്യം പാരായണത്തിൽ ഒന്നാം സ്ഥാനം. അധ്യാപകനായ സൈനുൽ ആബീദിനാണ് പദ്യം നിർദേശിച്ചത്. പ്രവാസിയായ റിയാസിന്റെയും സബ്ന ജാസിമിന്റെയും മകനാണ് മുഹമ്മദ് ജാസിൽ.
ഹൈസ്കൂൾ വിഭാഗം അറബി പദ്യപാരായണത്തിൽ കരിങ്കല്ലത്താണി ഫാത്തിമ മെമോറിയൽ എച്ച്.എസിലെ പി.കെ. ആയിശ മുന്ന ഒന്നാം സ്ഥാനം നേടി. ലഹരി വിരുദ്ധ പ്രമേയമാണ് അറബി പദ്യത്തിൽ വിഷയമായത്. അധ്യാപകനായ ഷാനിഫിന്റെ ശിക്ഷണത്തിലായിരുന്നു പരിശീലനം. പ്രവാസിയായ പി.കെ. മുനീറിന്റെയും ശരീഫയുടെയും മകളാണ്. മത്സരിച്ച മൊത്തം 12 പേരിൽ 10 വിദ്യാർഥികളും എ ഗ്രേഡ് നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.