പാലക്കാട് ഗവ. വിക്ടോറിയ കോളജിന് സമീപത്തെ ഗ്രൗണ്ടിൽ റെയിൽവേ ട്രാക്ക് സ്ലീപ്പറുകൾ പൊളിക്കുന്ന സ്ത്രീകൾ
ഉൾപ്പെടെയുള്ള അതിഥി തൊഴിലാളികൾ
പാലക്കാട്: ജില്ലയിലെ അതികഠിനമായ, ചുട്ടുപൊള്ളുന്ന വെയിലത്ത് അവർ ഉരുകുകയാണ്. ഇവരും മനുഷ്യരല്ലേയെന്ന് വിലപിക്കേണ്ടിവരുന്ന കാഴ്ച. കുടുംബം പുലർത്താനും വിശപ്പടക്കാനുമായി കാതങ്ങൾ താണ്ടി ജില്ലയിലെത്തിയ അതിഥി തൊഴിലാളികളാണ് പൊരിവെയിലത്ത് നിമിഷനേരത്തെ വിശ്രമം പോലുമില്ലാതെ പണിയെടുത്ത് വിയർക്കുന്നത്.
പാലക്കാട് റെയിൽവേ ഡിവിഷൻ ടെൻഡർ ക്ഷണിച്ച് വിറ്റഴിച്ച ട്രാക്ക് സ്ലീപ്പറുകൾ തട്ടിയുടക്കുന്ന പണിയാണ് ഇവർ ചെയ്യുന്നത്. നാല് സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന ചെറു സംഘമാണ് നൂറിലധികം വരുന്ന സ്ലീപ്പർ കട്ടകൾ വലിയ ചുറ്റിക കൊണ്ട് ആയാസപ്പെട്ട് തട്ടിയുടക്കുന്നത്. ട്രാക്കുകളിൽ റെയിലുകൾക്ക് ഇടയിൽ തിരശ്ചീനമായി സ്ഥാപിക്കുന്ന സിമന്‍റ് സ്ലീപ്പറുകളിലുള്ള സ്റ്റീലുകൾ എടുക്കുന്നതിനായാണ് ഈ പണി. കത്തുന്ന വെയിലിനെ തടുക്കാൻ തലയിൽ ഒരു തുണി മാത്രമാണ് സ്ത്രീകൾക്ക് ആശ്രയം. പുരുഷന്മാരാകട്ടെ ഷർട്ട് പോലും ഇടാതെയാണ് ജോലി ചെയ്യുന്നത്. ഇവരുടെ ചെറിയ കുട്ടികൾ വെയിലിൽ തൊട്ടപ്പുറത്ത് തന്നെ ഓടിക്കളിക്കുന്നുമുണ്ട്. സാങ്കേതികവിദ്യ ഏറെ പുരോഗമിച്ച ഇക്കാലത്ത് ഇത്തരം സ്ലീപ്പറുകൾ പൊളിക്കാൻ യന്ത്രങ്ങളുടെ സഹായം ലഭ്യമാണ്. എന്നാൽ, റെയിൽവേയിൽനിന്ന് ടെൻഡർ മുഖേന വാങ്ങിയ സ്ലീപ്പറുകൾ പൊളിക്കാൻ കരാറുകാരൻ അതിഥി തൊഴിലാളികളെയാണ് ഉപയോഗിക്കുന്നത്.
പാലക്കാട് ഗവ. വിക്ടോറിയ കോളജിന് സമീപത്തുള്ള ഗ്രൗണ്ടിലാണ് സ്ലീപ്പറുകൾ കൂട്ടിയിട്ടിരിക്കുന്നത്. ഏകദേശം പകുതിയോളം സ്ലീപ്പറുകൾ ചുറ്റിക കൊണ്ട് തന്നെ തൊഴിലാളികൾ പൊളിച്ചു കഴിഞ്ഞു. അൽപനേരം വിശ്രമിക്കാൻ മരത്തണൽ പോലും ഇല്ലാത്ത സ്ഥലത്താണ് കഠിനാധ്വാനം ചെയ്യുന്നത്. ഏറെ നേരം ആഞ്ഞടിച്ചാലേ സ്ലീപ്പർ ചെറുതായെങ്കിലും പൊളിയുകയുള്ളൂ. ഇത്തരത്തിൽ പൊളിക്കാൻ ധാരാളം സ്ലീപ്പറുകളാണ് ഇവിടെ കൂട്ടിയിട്ടിരിക്കുന്നത്.
ജില്ലയിലെ താപനില ക്രമാതീതമായി വർധിച്ച സാഹചര്യത്തിൽ പകൽ 11 മുതൽ മൂന്ന് വരെ പുറത്തിറങ്ങരുതെന്നും ഈ സമയത്ത് പുറംജോലികൾ ഉൾപ്പെടെ ചെയ്യരുതെന്നും ലേബർ കമീഷണറുടെയും ജില്ല കലക്ടറുടെയും ഉത്തരവ് നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇത്തരം തൊഴിൽ ചൂഷണങ്ങൾ നടക്കുന്നത്. സൂര്യാഘാതമേൽക്കാനുള്ള സാധ്യതയുള്ളതിനാൽ മേയ് 20 വരെ തൊഴിൽ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ഇതൊന്നുംബാധകമല്ലെന്ന മട്ടിലാണ് കരാറുകാരൻ സ്ത്രീകളുൾപ്പെടെയുള്ളവരെ കൊണ്ട് കഠിനമായ തൊഴിൽ ചെയ്യിപ്പിക്കുന്നത്. കഴിഞ്ഞ മാസമാണ് പാലക്കാട് ഡിവിഷൻ ഉപയോഗശൂന്യമായ സ്ലീപ്പറുകൾ ഉൾപ്പെടെയുള്ള ആക്രികൾ വിറ്റഴിച്ചത്. ഈ വകയിൽ 42.37 കോടി രൂപ റെയിൽവേക്ക് ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.