ഒറ്റപ്പാലം: സീബ്രലൈനിലൂടെ റോഡ് മുറിച്ചുകടക്കുന്നതിനിടെ ഒറ്റപ്പാലത്ത് വാഹനമിടിച്ച് വീണ്ടും അപകടം. സംഭവത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. കണ്ണിയംപുറം സ്വദേശി കൃഷ്ണൻ കുട്ടി (63), അപകടമുണ്ടാക്കിയ ബൈക്കിൽ സഞ്ചരിച്ചിരുന്ന അർജുൻ (20), സഞ്ജയ് (18) എന്നിവർക്കാണ് പരിക്കേറ്റത്.
വെള്ളിയാഴ്ച രാവിലെ 8.15ഓടെ പാലക്കാട്-കുളപ്പുള്ളി പാതയിൽ കണ്ണിയംപുറം ചെമ്പുള്ളി റോഡിന് സമീപമാണ് അപകടം. സീബ്രലൈനിലൂടെ റോഡിന്റെ മറുവശത്തേക്ക് നടക്കുകയായിരുന്ന കൃഷ്ണൻ കുട്ടിയെ അതിവേഗതയിൽ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ കൃഷ്ണൻ കുട്ടിയുടെ പരിക്ക് ഗുരുതരമാണ്. മൂന്നുപേരെയും കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും തലക്ക് ഗുരുതരമായി പരിക്കേറ്റ കൃഷ്ണൻ കുട്ടിയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഒരു മാസത്തിനിടെ സീബ്രലൈനിലെ മൂന്ന് അപകടങ്ങളിലായി ഏഴുപേർക്കാണ് ഒറ്റപ്പാലത്ത് പരിക്കേറ്റത്. വ്യാഴാഴ്‌ചയുണ്ടായ അപകടത്തിൽ മൂന്ന് പ്ലസ് ടു വിദ്യാഥിനികൾക്കാണ് പരിക്കേറ്റത്. ഈസ്റ്റ് ഒറ്റപ്പാലം പള്ളിക്ക് സമീപമുള്ള സീബ്രലൈനിലൂടെ റോഡിൻന്റെ അപ്പുറത്തേക്ക് നടക്കുന്നതിനിടെ എത്തിയ ബൈക്ക് വിദ്യാർഥിനികളെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. അപകട ശേഷം ബൈക്ക് നിർത്താതെ ഓടിച്ചുപോയി. ജൂലൈ 31നായിരുന്നു മറ്റൊരു അപകടം.
നഗരപാതയിലെ സീബ്ര ലൈനിലൂടെ റോഡ് മുറിച്ചുകടക്കവെ വാൻ ഇടിച്ച് കോളജ് വിദ്യാർഥിനിക്കാണ് പരിക്കേറ്റത്. സീബ്രലൈനിൽ കാൽനടയാത്രക്കാരുണ്ടെങ്കിലും വാഹനത്തിന്റെ വേഗത കുറക്കാനോ യാത്രക്കാരൻ റോഡ് മുറിച്ചുകടക്കുന്നത് വരെ കാത്തുനിലക്കാനോ പല ഡ്രൈവർമാരും തയ്യാറാകുന്നില്ലെന്ന പരാതി വ്യാപകമായി ഉയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.